കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും
അമ്പലവയൽ: തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ കൈക്കൂലി വാങ്ങിയ വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറും അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെ തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 50,000 രൂപ പിഴ അടക്കാനുമാണ് വിധി.
2016-ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കിഡ്നാപ്പിംഗ് കേസിൽ പരാതിക്കാരനേയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റെജി ജയിംസ് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് മുൻകൂറായി 10,000 രൂപ കൈപ്പറ്റുന്നതിനിടെ വയനാട് വിജിലൻസ് യൂണിറ്റ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ. രാമകൃഷ്ണൻ പുറപ്പെടുവിച്ച വിധിയിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി. വയനാട് വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പോലീസ് ഇൻസ്പെക്ടർ ഷാജി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത്.





Leave a Reply