May 11, 2026

ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’പ്രകാശനം ചെയ്തു

0
20240321 144156
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :  ജുനൈദ് കൈപ്പാണി രചിച്ച ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എക്സ് എം.പി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി മുൻ മന്ത്രി സി.കെ നാണു ഏറ്റുവാങ്ങി. യശഃശരീരനായ എഴുത്തുകാരൻ എം.പി.വീരേന്ദ്രകുമാറിന്റെ വസതിയായിരുന്ന ‘ലക്ഷ്മിഗിരി’യിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.ഏഷ്യൻ ഗ്രാഫാണ് പുസ്തകത്തിന്റെ പ്രസാധകർ.ഡോ. ടി.എം തോമസ് ഐസക് ആണ് പുസ്തകത്തിന് അവതരിക എഴുതിയത്.പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ മാർച്ച്‌ ആദ്യവാരം നിർവഹിച്ചിരുന്നു.ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ ജുനൈദ് കൈപ്പാണി തയ്യാറാക്കിയ പഠനരേഖയാണ് ഈ ഗ്രന്ഥം.

വികേന്ദ്രീകൃതാസൂത്രണത്തിന്റെ കുതിപ്പും കിതപ്പും ഇതിൽ പഠന വിധേയമാക്കുന്നുണ്ട്.ഗവേഷകർക്കും,ജനപ്രതിനിധികൾക്കും, പൊതുപ്രവർത്തകർക്കും, ഉദ്യോഗസ്ഥർക്കും മാത്രമല്ല; സാധാരണ വായനക്കാർക്കും ഈ കൃതി വഴിവെളിച്ചമാകും.

 

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരൻ കൃതിയിലൂടെ ചെയ്യുന്നത്.

 

കേന്ദ്രീകൃത അധികാരം ദുഷിപ്പിക്കുകയും, സമൂല അധികാരം സമ്പൂർണം ദുഷിപ്പിക്കുകയും ചെയ്യുമെന്നും, അധികാരം എത്രത്തോളം കേന്ദ്രീകൃതമാകുന്നോ അവിടെ ജനാധിപത്യത്തിന്റെ സാധ്യത, പരിമിതികൾ നിറഞ്ഞതാവുമെന്നും ജുനൈദ് കൈപ്പാണി നിരീക്ഷിക്കുന്നു.

ജനാധിപത്യ വ്യവസ്ഥിതിയുടെ ഈ പരിമിതിയെ ജനകീയസൂത്രണം എന്ന ചരിത്രമുന്നേറ്റത്തിലൂടെ കേരളം മറികടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടതിന്റെ വിജയ രഹസ്യങ്ങളുടെ ആശയ അടിത്തറ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്നിന്റെ മുഖകുറിപ്പും പുസ്തകത്തിലുണ്ട്.

കേരളത്തിൻ്റെ നേട്ടങ്ങളും വികസന പ്രതിസന്ധികളും ചർച്ച ചെയ്യുന്ന പഠനങ്ങൾ സമീപകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗം വായനക്കാർക്കും ഗ്രാഹ്യമായവിധം കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിതെന്ന് ഡോ. ബാവ മുഖകുറിപ്പിൽ എഴുതുന്നുണ്ട്. ഗ്രന്ഥകാരന്റെ വൈവിധ്യമാർന്ന അനുഭവസമ്പത്തിന്റെ മൂർച്ചയിൽ വാർന്നുവീണ ഈ കൃതി മലയാളി വായനക്കാർക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കും.

പുസ്തകം പ്രധാന ഷോറൂമുകളിൽ ലഭ്യമാണ്. നേരിട്ട് വാങ്ങാൻ പറ്റാത്തവർക്കു തപാലിലും മറ്റും കൊറിയർ ലഭിക്കുവാനും പ്രസാധകർ സൗകര്യമൊരുക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *