June 11, 2026

പാര്‍ലമെന്റില്‍ ആനി രാജയുടെ സാന്നിധ്യം ആഗ്രഹിച്ച് മണിപ്പുര്‍ കുക്കി ജനത

0
Img 20240405 193102
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പാര്‍ലമെന്റില്‍ ആനി രാജയുടെ സാന്നിധ്യം ആഗ്രഹിച്ച് മണിപ്പുരിലെ കുക്കി ജനത. ലോക്‌സഭയില്‍ നിശ്ചമായും ഉണ്ടാകേണ്ടതാണ് ആനി രാജയുടെ സാന്നിധ്യമെന്ന് യുഎന്‍എയു ട്രൈബല്‍ വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫെ ഹുന്‍ജാന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.

തെരഞ്ഞടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജയ്ക്ക് ഐക്യദാഢ്യം അറിയികുന്നതിനു ജില്ലയില്‍ എത്തിയതായിരുന്നു ഹുന്‍ജാന്‍.

മണിപ്പുര്‍ കലാപത്തെത്തുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസത്തിനെത്തിയ കുക്കി കുട്ടികളെ കാണുകയും കുടുതല്‍ പേര്‍ക്ക് പഠന സാധ്യത ആരായുകയും അവരുടെ സന്ദര്‍ശന ലക്ഷ്യമായിരുന്നു.

വ്യഥയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഏതറ്റംവരെയും പോകുന്ന സ്ത്രീയാണ് ആനി രാജയെന്ന് ഹുന്‍ജാന്‍ പറഞ്ഞു.

ആസൂത്രിത കലാപം മണിപ്പുരില്‍ കുക്കി ജനതയുടെ ജീവിതം ദുസഹമാക്കിയപ്പോള്‍ ആശ്വാസത്തിനായി ഓടിയെത്തിയവരുടെ മുന്‍നിരയിലായിരുന്നു ആനി രാജ.

അവരില്‍ അലിഞ്ഞുചേര്‍ന്നതാണ് ധീരതയും മാനവികതയും. കാലപബാധിതരുടെ ഭവനങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തി വസ്തുതകള്‍ മനസിലാക്കാനും അത് പുറംലോകത്തിനുമുന്നില്‍ തുറന്നുകാട്ടുന്നതിനും ആനി രാജ തന്റേടം കാട്ടി.

മണിപ്പുരിലെത്തിയ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ വര്‍ക്കിംഗ് സെക്രട്ടറി നിഷ സിദ്ധു, സെക്രട്ടറി ഡോ. കവല്‍ഡിത്ത് ഡില്ലോ, സുപ്രീം കോടതി അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവരടങ്ങുന്ന വസ്തുതാപഠന സംഘത്തെ നയിച്ചത് ആനി രാജയാണ്.

സ്വന്തം ജീവന്‍ പോലും പണയംവച്ചും ത്യാഗം സഹിച്ചും കലാപബാധിത പ്രദേശങ്ങളില്‍ ദിവസങ്ങളോളം സഞ്ചരിച്ച് വസ്തുതാപഠന സംഘം തയാറാക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് കുക്കി ജനത അനുഭവിച്ച നൊമ്പരത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ആഴം തുറന്നുകാട്ടുന്നതായിരുന്നു.

മണിപ്പുര്‍ കലാപം ഭരണകൂട സൃഷ്ടിയാണെന്നു തുറന്നടിക്കാനുള്ള ധൈര്യം ആനി രാജ കാട്ടി. ഇതിന്റെ പേരിലാണ് അവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തത്. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായ കുക്കി വനിതകള്‍ക്ക് വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് ആനി രാജയും സംഘവും നല്‍കിയത്. കുക്കി ജനതയ്ക്ക് ഒപ്പം നില്‍ക്കാനും ശബ്ദിക്കാനും അവര്‍ തയാറായി.

സഹായം തേടി സങ്കോചമില്ലാതെ ആര്‍ക്കും സമീപിക്കാവുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ് ആനി രാജ. വിനയം അവരുടെ സവിശേഷതയാണ്.

ആനി രാജ പാര്‍ലമെന്റ് അംഗമാകുന്നത് വയനാടിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണം ചെയ്യും. ഫാസിസത്തിനും അന്യായത്തിനും അക്രമത്തിനും എതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് അവര്‍ നടത്തുന്നത്.

കലാപ ബാധിത കുക്കി കുടുംബങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികള്‍ കേരളത്തിലാണ് വിദ്യാഭ്യാസം തുടരുന്നത്. ഇതില്‍ 12 പേര്‍ വയനാട്ടിലാണ്. മാനന്തവാടി മേരി മാതാ കോളജില്‍ പഠിക്കുന്ന കുക്കി കുട്ടികളെ നേരില്‍ക്കാണുകയുണ്ടായി.

വലിയ സഹായമാണ് കേരളത്തില്‍നിന്നു ലഭിച്ചത്. കലാപത്തെത്തുടര്‍ന്ന് പഠനം മുടങ്ങിയ അനേകം നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഇംഫാലിലും പരിസരങ്ങളിലുമുണ്ട്. ഇവരില്‍ കുറച്ചുപേര്‍ക്കെങ്കിലും പഠനം തുടരാനുള്ള സാധ്യത ആരാഞ്ഞിട്ടുണ്ട്. വായനയിലൂടെ അറിഞ്ഞ വയനാടിനെ നേരില്‍ക്കാണുകയെന്നത് ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നുവെന്നും ഹുന്‍ജാന്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *