അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം: സംഷാദ് മരക്കാർ
കൽപ്പറ്റ: ചങ്ങനാശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് നടപടി നേരിട്ട അഞ്ച് അധ്യാപകരിൽ മൂന്നുപേരെയും വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചതായും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായലി തുടരുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും അധ്യാപകരും, പി.ടി.എയുമെല്ലാം കഠിനപ്രയത്‌നങ്ങൾ നടത്തുന്നതിനിടയിൽ അച്ചടക്ക ലംഘനത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപകരെ ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അച്ചടക്ക ലംഘനത്തിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആക്ഷേപം സ്‌കൂളിന്റെ വിജയശതമാനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നാണ്. കുട്ടികളെ വേർതിരിച്ച് കാണുന്നെന്ന പരാതി ഉന്നയിച്ച കുട്ടികളുടെ മാർക്ക് വെട്ടിക്കുറച്ചതും ഇവർക്കെതിരായ ആക്ഷേപമാണ്. ഇത്തരത്തിലുള്ള നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന അധ്യാപകരെയാണ് വയനാട്ടിലെ ബത്തേരി കല്ലൂർ, പനമരം നീർവാരം, പെരിക്കല്ലൂർ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിലവിൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്തും വകുപ്പും തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും നടപ്പിൽ വരുത്തുന്ന പദ്ധതികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കുമെന്നും സംഷാദ് മരക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.





Leave a Reply