ചെറുവയല്‍ രാമന്‍ പത്മശ്രീ പുരസ്‌ക്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
കല്‍പ്പറ്റ: പത്മശ്രീ പുരസ്‌ക്കാരം, മലയാളികള്‍ക്ക് അഭിമാനമായവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, എട്ടു പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍, കളരി ഗുരുക്കള്‍ എസ്.ആര്‍.ഡി പ്രസാദ്, എന്നിവരാണ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് പേരുകേട്ട കര്‍ഷകനാണ് ചെറുവയല്‍ രാമന്‍. 1952 ജൂണ്‍ 6 നു വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജനിച്ച അദ്ദേഹം പട്ടികവര്‍ഗ സമുദായത്തിലെ കുറിച്യ ഗോത്രത്തില്‍പെട്ടയാളാണ്. 10ാം വയസുമുതല്‍ അദ്ദേഹം കൃഷിയില്‍ വ്യാപൃതനായി. ജൈവകൃഷി, പ്രകൃതി വിഭവ പരിപാലനം, പരമ്പരാഗത ഭക്ഷ്യവിളകളുടെ സംരക്ഷണം എന്നിവയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി സ്‌നേഹികള്‍ക്കും ഭൗമ ഗവേഷകര്‍ക്കുമിടയില്‍ അദ്ദേഹത്തെ സവിശേഷ വ്യക്തിത്വമാക്കി മാറ്റി.
ചെറുവയല്‍ രാമന് നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. 2012ല്‍ ഇന്ത്യാ ഗവണ്‍മെന്റും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും (ഹരിത വ്യക്തിത്വം) സസ്യ ജനിതകഘടന സംരക്ഷകന്‍ (കര്‍ഷക അംഗീകാരങ്ങള്‍ 2013) ബഹുമതി നല്‍കി ആദരിച്ചു. 2018ല്‍ അജ്മാന്‍ അല്‍ തല്ലയിലെ ഹാബിറ്റാറ്റ് സ്‌കൂള്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍ അദ്ദേഹത്തിനു പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ സാക്ഷ്യപത്രത്തിന് അര്‍ഹനായ അദ്ദേഹം 2019ലെ കേരള സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിലും പങ്കെടുത്തിട്ടുണ്ട്.
Leave a Reply