കുറുക്കൻമൂല ശോഭയുടെ മരണം:ഒരാൾ കൂടി അറസ്റ്റിൽ
മാനന്തവാടി :മാനന്തവാടി കുറുക്കൻമൂല കോളനിയിലെ ശോഭയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു.കുറുക്കൻമൂല മഞ്ഞൂരാൻ വീട്ടിൽ കുഞ്ഞാവ എന്ന ജിജോയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും, പ്രതി ശോഭക്ക് നൽകിയിരുന്ന ഫോണും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിലും, മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കേസിൻ്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ വയനാട്ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും, നിലവിൽ കാസർകോഡ് ഡിസി ആർ ബി ഡി വൈ എസ് പിയുമായ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 2 നായിരുന്നു ശോഭയെ അയൽവാസിയുടെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ലോക്കൽ പോലീസ് സ്ഥലമുടമയായ ജിനു ജോസഫ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. ജിനു അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നായിരുന്നു ശോഭയ്ക്ക് ഷോക്കേറ്റത്.
പിന്നീട് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും പോരാട്ടം അടക്കമുള്ള വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു.
ശോഭയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശോഭയുടെ അമ്മ നൽകിയ പരാതിയിലാണ് 2020 ഡിസംബർ 18 നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് . തുടർന്ന് ശോഭയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതിയെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജിജോ വലയിലായത്. സംഭവത്തിന് ശേഷം ഫോണിലെ രേഖകൾ ജിജോ നശിപ്പിച്ചിരുന്നു. എന്നാൽ ശാസത്രീയ അന്വേഷണത്തിൽ നശിപ്പിച്ച ഡാറ്റകളും മറ്റും കണ്ടെത്തുകയായിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും എസ്.സി.എസ്.റ്റി അതിക്രമ നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ പത്മകുമാർ, സി പി ഒ മാരായ കെ.ജെ ജിൻസ്, വി വിപിൻ, കെ എസ് അഞ്ജന എന്നിവരും ഉണ്ടായിരുന്നു.






Leave a Reply