ജനകീയ ഹോട്ടല്‍ പ്രശ്നം :കുടുംബശ്രീ പ്രവര്‍ത്തകര്‍ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി
കല്‍പ്പറ്റ : പ്രതിസന്ധിയിൽ അകപ്പെട്ട ജില്ലയിലെ ജനകീയ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. 9മാസമായി സര്‍ക്കാര്‍ സബ്‌സിഡി കുടിശികയും വാടക ഇനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകാനുള്ള പണവും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേനയും നേരിട്ടും സംസ്ഥാന മിഷനുമായി ബന്ധപ്പെട്ടിട്ടും സബ്‌സിഡി കുടിശിക ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ അധികൃതര്‍ പറഞ്ഞ അവധികള്‍ക്കൊന്നും സംരഭകര്‍ക്കു തുക കിട്ടിയില്ല. വാടക, വൈദ്യുതി-വെള്ളം ചാര്‍ജ് എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുമെന്ന ഉറപ്പും പലയിടത്തും പാലിച്ചില്ല. ജില്ലയില്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി പ്രവർത്തിച്ചിരുന്ന 30 ജനകീയ ഹോട്ടലുകളിൽ സാമ്പത്തിക പ്രതിസന്ധി കാരണം 4 എണ്ണം പൂട്ടിയതായും സമരക്കാർ അറിയിച്ചു.
ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെ്യതു. ജനകീയ ഹോട്ടൽ ജില്ലാ കൂട്ടായ പ്രസിഡന്റ് ജെസി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സന്ധ്യ, മുള്ളൻകൊല്ലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ജോസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ഡിസിസി ജനറൽ സെക്രട്ടറി എ.എം. നിഷാന്ത്, രാജൻ പാറക്കൽ, സരള മണി, സുസ്മിത മാധവൻ, പി.കെ. സുബൈർ, ദിവ്യ തിരുനെല്ലി എന്നിവർ പ്രസംഗിച്ചു.
Leave a Reply