കൂട്ടിൽ കയറാതെ കടുവ ; ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങി
വാകേരി: വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങി. സൗകര്യപ്രദമായ ഇടത്ത് കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. മുത്തങ്ങ ആനപ്പന്തിയില്‍നിന്നു എത്തിച്ച രണ്ട് കുംകിയാനകളെയും തെരച്ചലിനു ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വകാര്യ തോട്ടത്തില്‍ പുല്ലരിയുകയായിരുന്ന പ്രജീഷിനെ കൊലപ്പെടുത്തി ഭാഗികമായി ഭക്ഷിച്ചത് വനം-വന്യജീവി വകുപ്പിന്റെ ഡാറ്റ ബേസിലെ ഡബ്ല്യു.ഡബ്ല്യു.എല്‍ 45 നമ്പര്‍ കടുവയാണെന്നു കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കൂടല്ലൂരിനു സമീപം കോഴിഫാമിനടത്തു സ്ഥാപിച്ച് രണ്ട് കാമറകളില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് നരഭോജിയെ തിരിച്ചറിഞ്ഞത്.13 വയസ് മതിക്കുന്ന ആണ്‍ കടുവയാണ് ഡബ്ല്യു.ഡബ്ല്യു.എല്‍ 45.
80 അംഗ വനസേനയാണ് സംഘങ്ങളായി തിരിഞ്ഞ് കടുവയെ തെരയുന്നത്. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും മയക്കുവെടി വിദഗ്ധനുമായ ഡോ.അരുണ്‍ സക്കറിയ ഇന്നലെ ദൗത്യ സംഘത്തില്‍ ചേര്‍ന്നു. പ്രത്യേക ഉത്തരവ് പ്രകാരമാണ് ഡോ.അരുണ്‍ സക്കറിയ ദൗത്യസംഘത്തിന്റെ ഭാഗമായത്. അഞ്ച് പട്രോളിംഗ് ടീമും ഷൂട്ടര്‍മാരും ഡോക്ടര്‍മാരും അടങ്ങുന്നതാണ് ദൗത്യ സംഘം. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ദിനേശ് കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അജേഷ് മോഹന്‍ദാസ്, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ സമദ് എന്നിവരുടെ നേതൃത്വത്തിലാണ് വനസേനയുടെ പ്രവര്‍ത്തനം. ഉത്തര മേഖല സി.സി.എഫ് കെ.എസ്.ദീപയ്ക്കാണ് ദൗത്യത്തിന്റെ മേല്‍നോട്ടച്ചുമതല.





Leave a Reply