May 20, 2024

ജനമുന്നേറ്റ യാത്രക്ക് വരവേൽപ്പ്

0
Img 20240219 193722

കൽപ്പറ്റ:ഗോത്ര സംസ്‌കാരത്തിന്റെയും സ്വാതന്ത്യ പോരാട്ട ചരിത്രങ്ങളുടേയും സംഗമഭൂമിയായ വയനാട്ടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ഊഷ്മള വരവേല്‍പ്പ്.

ശഹീദേ മില്ലത്ത് ടിപ്പു സുൽത്താനൻറെയും വീര പഴശ്ശിയുടേയും പാദ സ്പർശനം കൊണ്ട് പുളകിതായ, കുന്നുകളും മലകളും നദികളും നിറഞ്ഞ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ വയനാടിനൻറെ മണ്ണിൽ രാജ്യത്തിന്റെ ഭരണഘടനയുടെ വീണ്ടെടുപ്പിനായുള്ള പ്രയാണത്തെ ആവേശത്തോടെയാണ് ജനങ്ങൾ നെഞ്ചേറ്റിയത്.

കോടമഞ്ഞും വന്യമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട്ടിൽ വിവിധ ജാതിയില്‍പ്പെട്ട ആദിവാസികള്‍ വൈവിധ്യമാര്‍ന്ന അവരുടെ കലയും സംസ്‌കാരവും ആചാരങ്ങളും ഇന്നും കലര്‍പ്പില്ലാതെ നിലനില്‍ക്കുന്നു എന്നത് രാജ്യ പൈതൃകം വിളിച്ചോതുന്നു. ഈ വൈവിധ്യങ്ങളെയും സംസ്‌കാരങ്ങളെയും തകര്‍ത്തെറിഞ്ഞ് ഏകശിലാരൂപ സംസ്‌കാര നിര്‍മിതിക്കായി ശ്രമിക്കുന്ന ഫാഷിസ്റ്റ് ദുര്‍ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പിനുള്ള പൂർണ പിന്തുണയാണ് ജനമുന്നേറ്റ യാത്രയ്ക്കു നല്‍കിയ ഉജ്ജ്വല സ്വീകരണത്തിലൂടെ പൗരസമൂഹം വിളിച്ചറിയിച്ചത്. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ തേര്‍വാഴ്ച്ചയക്കും സാംസ്‌കാരിക ഫാഷിസത്തിനും അറുതിവരുത്താനുള്ള മുന്നറിയിപ്പ് കൂടിയായി.

അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച് രക്തസാക്ഷിത്വം വരിച്ച ശഹീദേ മില്ലത്ത് ടിപ്പു സുല്‍ത്താന്റെ പാവനസ്മരണയുണര്‍ത്തുന്ന വയനാടിന്റെ മണ്ണ് രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയും തകര്‍ത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാഷിസത്തിനെതിരായ ഐക്യനിര രൂപപ്പെടുന്നതിന്റെ പുതിയ ഒരു മുന്നേറ്റ ചരിത്രം കൂടിയാണ് ജനമുന്നേറ്റ യാത്രയിലൂടെ രചിച്ചിരിക്കുന്നത്. തദ്ദേശവാസികളായ മാപ്പിളമാരെയും കുറിച്യരെയും ഉള്‍പ്പെടെയുള്ളവരെ ഐക്യപ്പെടുത്തി ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി പടപൊരുതിയ പഴശ്ശിയുടെ വിപ്ലവ സ്മരണയുണര്‍ത്തുന്ന വയനാടിന്റെ മണ്ണ് രാജ്യത്തെ രക്ഷിക്കാനുള്ള പുതിയ മുന്നേറ്റത്തിനുള്ള ഐക്യകാഹളമാണ് ഉയര്‍ത്തിയത്.
ഞായറാഴ്ച വൈകീട്ട് 3ന് തരുവണയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മേപ്പാടിയിലേക്ക് വരവേറ്റത്. ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്ടന്‍ റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ ആനയിച്ചാണ് പീച്ചങ്കോട്, നാലാം മൈല്‍, അഞ്ചാം മൈല്‍, അഞ്ചുകുന്ന്, കൂളിവയിൽ, കൈതക്കൽ,പനമരം, കണിയാമ്പറ്റ, കമ്പളക്കാട്, മടക്കിമല, കൈനാട്ടി കല്‍പ്പറ്റ വഴി മേപ്പാടിയില്‍ സമാപിച്ചത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങളെ നെഞ്ചോട് ചേർക്കാൻ പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകൾ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ജനാവലി നൽകിയത്.

മേപ്പാടി പോലിസ് സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ ഒരു ദിവസം വൈകിയാണ് യാത്രയ്ക്ക് വയനാട്ടില്‍ സ്വീകരണമൊരുക്കിയത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *