കള്ള കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം, പൊളിച്ച് പോലീസ്
ബത്തേരി: കാറില്‍ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പോലീസ്. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ (26) ദമ്പതികളോടുള്ള വിരോധം മൂലം സുഹൃത്ത് മോന്‍സിയക്ക് 10000 രൂപ കൊടുത്ത് കാറില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശികുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പോലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ദമ്പദികളെ പോലീസ് പിടികൂടുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെടുകയും എവിടെ നിന്ന് വരുകയാണ് എന്ന് ചോദിച്ചപ്പോൾ, ഒ.എല്‍.എക്‌സില്‍ വില്‍പ്പനക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്ത് വന്നത്.
ബാദുഷയുടെ നിർദേശ പ്രകാരം ശ്രാവൺ എന്ന കള്ളപ്പേരിൽ ടെസ്റ്റ് ഡ്രൈവ് എന്ന വ്യാജനെ കാർ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ 11.13 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ചു വെക്കുകയും ശേഷം പോലീസിന് രഹസ്യവിരം നൽകുകയുമായിരുന്നു.
സംഭവത്തിൽ ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30) നെ എസ്.ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും, ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. എസ്.സി.പി.ഒ നൗഫല്‍ , സി.പി.ഒമാരായ അജ്മൽ, പി.ബി. അജിത്ത്, നിയാദ്, സീത, എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply