മുളവടി കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവം: മദ്ധ്യവയസ്‌കന് തടവും പിഴയും
അമ്പലവയൽ: വീട്ടിൽ അതിക്രമിച്ചു കയറി കൈകൊണ്ടും മുള വടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ച് ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും. അമ്പലവയൽ കുമ്പളേരി കരംകൊല്ലി കോളനിയിലെ രാമൻകുട്ടി(49)യെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആയിരംകൊല്ലി കോളനിയിലെ മാതൻ(60) ആണ് മരണപ്പെട്ടത്. രാമൻകുട്ടിയുടെ മകന്റെ ഭാര്യ ബന്ധുവായ മാതനെ കാണാൻ പോയ വിരോധം വച്ച് മാതന്റെ വീട്ടിൽ അതിക്രമിച്ചു കയറി വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൈകൊണ്ടും മുള വടി ഉപയോഗിച്ചും അടിക്കുകയുമായിരുന്നു. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിൽ തറച്ച് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അന്നത്തെ അമ്പലവയൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം. വി പളനി യാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്. ഐ പി. ജി. രാംജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ പി. മുഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.
Leave a Reply