April 30, 2024

കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

0
Img 20240404 191907

രക്ഷപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമുള്ള ശാസ്ത്രീയാന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാന്‍ മേപ്പാടി പോലീസിന് കഴിഞ്ഞിരുന്നു. സ്പാ നടത്തിപ്പുകാരിയായ സ്ത്രീയെ കൂടി പിടികൂടാനുണ്ട്.

മേപ്പാടി: കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു പസിയപുരം, എം. ധനസേഖരന്‍(29), മീനങ്ങാടി, മൈലമ്പാടി, വിണ്ണപറമ്പില്‍ വീട്ടില്‍ മണി എന്ന രാഹുല്‍(28), കൃഷ്ണഗിരി, ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്(41), മൈലമ്പാടി, വെളിപറമ്പില്‍ വീട്ടില്‍ കിച്ചു എന്ന രഞ്ജിത്ത് മോഹനന്‍(31), മീനങ്ങാടി, വിത്തുപുരയില്‍ വീട്ടില്‍, ടിന്റോ തങ്കച്ചന്‍(35), മൈലമ്പാടി, തട്ടാരത്തൊടിയില്‍ വീട്ടില്‍ ടി. അഫ്‌സല്‍(37), മൈലമ്പാടി, പോട്ടായില്‍ വീട്ടില്‍ സനല്‍ മത്തായി(29) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ സഹായിച്ച സ്പാ നടത്തിപ്പുകാരിയായ സ്ത്രീയെ കൂടി പിടികൂടാനുണ്ട്. ലെനിനിന്റെ ബന്ധുവിന്റെ കൈയില്‍ നിന്നും രഞ്ജിത്തില്‍ നിന്നും ഗൂഗിള്‍ പേ വഴി ധനസേഖരന്‍ പണം വാങ്ങിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലെനിന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്നാട്ടില്‍ ബലാല്‍സംഘം, കൊലപാതക കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ. ലെനിനാണ്(40) തമിഴ്നാട് പോലീസ് അമ്പലവയല്‍ കൂട്ട ബലാല്‍സംഘ കേസില്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി വൈത്തിരി സബ് ജയിലില്‍ പാര്‍പ്പിക്കാന്‍ കൊണ്ടുപോകും വഴി കോട്ടനാട് 46-ല്‍ വെച്ച് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് തമിഴ്‌നാട് പോലീസുകാരനെയും ലെനിനിന്റെ കൂട്ടാളികളെയും മേപ്പാടി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

രക്ഷപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയാന്വേഷണത്തിലൂടെയും പ്രതിയെ പിടികൂടാന്‍ മേപ്പാടി പോലീസിന് കഴിഞ്ഞിരുന്നു. ഏപ്രില്‍ രണ്ടിന് വൈകിട്ട് മേപ്പാടി സ്റ്റേഷന്‍ പരിധിയിലെ കോട്ടനാട് 46-ല്‍ വെച്ച് രക്ഷപ്പെട്ട ലെനിനെ മൂന്നിന് വൈകിട്ടോടെയാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്നത്.

മൂന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരാണ് ലെനിന്റെ സംരക്ഷണത്തിനായുണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ ധനസേഖരനെ ലെനിന്‍ പ്രലോഭിപ്പിച്ച് തന്റെ വരുതിയിലാക്കി. ഒന്നാം തീയതി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരും വഴി തന്നെ ഇവര്‍ ഗൂഢാലോചന തുടങ്ങിയിരുന്നു.

ലെനിന്റെ കൂട്ടാളി രഞ്ജിത്ത് ഏര്‍പ്പാടാക്കി കൊടുത്ത റിസോര്‍ട്ടിലാണ് പോലീസ് സംഘവും ലെനിനും താമസിച്ചത്. രണ്ടാം തീയതി ലെനിനെ കോടതിയിലെത്തിച്ച് കോടതി നടപടികള്‍ക്ക് ശേഷം ഇവര്‍ റിസോര്‍ട്ടിലേക്ക് മടങ്ങി. ശേഷം, മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥരെ റിസോര്‍ട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ ശേഷം ടിന്റോയുടെ കാറില്‍ ലെനിനെ അമ്പലവയലിലുള്ള വീട്ടിലെത്തിക്കാന്‍ ധനസേഖരന്‍ അവസരമൊരുക്കി.

അവിടെ വെച്ച് എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ചും ലെനിനും ധനസേഖരനും കൂട്ടാളികളും ഗൂഢാലോചന നടത്തി. തുടര്‍ന്ന്, ലെനിന്റെ സ്വാധീനമുപയോഗിച്ച് കോട്ടനാട് 46-ല്‍ ഒരു സ്ത്രീ നടത്തുന്ന സ്പാ ആന്‍ഡ് മസാജ് സെന്ററില്‍ ഇവരെത്തി. തുടര്‍ന്നാണ്, രാഹുല്‍ മണിയും ജോണിയും അഫ്‌സലും കൂടി കാറില്‍ ലെനിനെ കോട്ടയത്തേക്കെത്തിക്കുന്നത്. കോട്ടയത്തുണ്ടായിരുന്ന സനലിന്റെ സഹായത്തോടെ ലെനിന്‍ പുതിയ ഫോണും സിം കാര്‍ഡും വാങ്ങി.

ലെനിന്‍ പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ മാംഗ്‌ളൂരിവിലേക്ക് കടക്കാന്‍ ശ്രമിക്കുകയും, സനലൊഴികെയുള്ള കൂട്ടാളികള്‍ കാര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇവരെ കാപ്പംകൊല്ലിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സനലിനെ കോട്ടയത്ത് നിന്ന് കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്ത് മേപ്പാടി പോലീസിന് കൈമാറി.

46-ല്‍ വെച്ചാണ് ലെനിന്‍ രക്ഷപ്പെടുന്നതെങ്കിലും കാപ്പംകൊല്ലി റോഡില്‍ വെച്ചാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും ധനസേഖരന്‍ കബളിപ്പിച്ചു. പോലീസിന് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനാല്‍ കുറച്ച് സമയം പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വന്നു.

മൊഴികളിലെ വൈരുദ്ധ്യം മനസിലാക്കിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയാന്വേഷണം നടത്തി. ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും, തുടര്‍ന്ന് കോട്ടയം പോലീസിന്റെ സഹായം തേടുകയും ചെയ്തു. കോട്ടയത്ത് നിന്ന് പിടികൂടിയ സനലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലെനില്‍ ട്രെയിനില്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കി.

പ്രതിയുടെ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ മേപ്പാടി പോലീസ് ആര്‍.പി.എഫിന് കൈമാറി. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിനു മുമ്പേ പ്രതിയെ ആര്‍.പി.എഫ് പിടികൂടുകയും മേപ്പാടി പോലീസിന് കൈമാറുകയുമായിരുന്നു.

തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാംകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്‍കി 17 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.

അമ്പലവയല്‍ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്. എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *