പൊലീസുകാരൻ സലാമിനെ ആക്രമിച്ച കേസ്; ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിനതടവ്, 10000രൂപ പിഴയും ശിക്ഷ
കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ട് പോകുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസത്തെ അധികതടവ് കൂടി അനുഭവിക്കണം.
ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ട് പോകൽ, വധശ്രമം, ഗൂഢാലോചന നടത്തൽ എന്നീ കുറ്റം ഉൾപ്പെടെ തെളിയിക്കപ്പെട്ടു. കേസിലെ ഒന്ന്, മൂന്ന്, അഞ്ച്, പതിനൊന്ന് പ്രതികൾക്കെതിരേ 16 കുറ്റങ്ങളിലായി 19 വർഷം കഠിനതടവും ഏഴ് മാസം തടവും പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന കാരണത്താൽ 5 വർഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാൽ മതിയാകും.
അതേസമയം, പോലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെ ഈ കേസിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മരിച്ച വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ അബ്ദുൾ സലാമിന് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റ ശശിധരന് രണ്ട് ലക്ഷം രൂപയും നൽകാനും കോടതി ശുപാർശ ചെയ്തു.





Leave a Reply