കർഷകർക്ക് നഷ്ടപരിഹാരം നൽകണം; കോൺഗ്രസ്
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ വരൾച്ചാ കെടുതിമൂലം കാർഷിക വിളകൾ പൂർണ്ണമായി കരിഞ്ഞുണങ്ങിയിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ. കബനി നദിയും കന്നാരം പുഴയും കടമാൻതോടും മുദ്ദള്ളിത്തോടും ഉൾപ്പെടെ പൂർണ്ണമായി വറ്റിവരണ്ടത് മൂലം കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കനത്ത ചൂടിനെ തുടർന്ന് കർഷകരുടെ കൃഷിയിടങ്ങളിലെ കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, വാഴ, ഏലം തുടങ്ങിയ കാർഷിക വിളകൾ പൂർണ്ണമായും കരിഞ്ഞുണങ്ങിയ അവസ്ഥയാണ്. വരൾച്ച ഇത്രയും രൂക്ഷമായിട്ടും പ്രദേശം സന്ദർശിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകുന്നില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിൽ മാത്രം 300 ഹെക്ട്‌ടറിലധികം കൃഷിയാണ് പൂർണമായി കരിഞ്ഞുണങ്ങിയിരിക്കുന്നത്. സീതാമൗണ്ട്, ചാമപ്പാറ, ചണ്ണോത്തുകൊല്ലി, ശശിമല, കുന്നത്തുകവല, പാറക്കവല, തറപ്പത്തുകവല, മരക്കടവ്, ഗൃഹന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ മൂന്നും നാലും വർഷം പ്രായമായ കുരുമുളക് ചെടികൾ പൂർണമായി കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.
ജലസേചന സൗകര്യമില്ലാത്തതിനാൽ കൃഷികൾ പൂർണമായി കരിഞ്ഞുണങ്ങിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും കോൺഗ്രസ്.
കൃഷി നാശമുണ്ടായ കർഷകർക്ക് അടിയന്തിര സഹായം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കൃഷി വകുപ്പിലെ വിദഗ്‌ധ സംഘം മേഖല സന്ദർശിച്ച് കർഷകർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷിനോ കടുപ്പിൽ അധ്യക്ഷത വഹിച്ചു. ശിവരാമൻ പാറക്കുഴി, സണ്ണി കുളിരേൽ, ജോസ് കുഴുപ്പിൽ, മനോജ് കടുപ്പിൽ, പി.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply