ആനത്താരപദ്ധതി: വാർഡുകൾതോറും കൺവെൻഷനുകൾ, ശ്രീമധുരയിൽ പ്രതിഷേധം ശക്തം
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിൽ മതിയായ കൂടിയാലോചനകളില്ലാതെ ആനത്താരപദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനത്തിൽ പ്രക്ഷോഭം ശക്തമായി. പദ്ധതിയുടെ മറവിൽ ജനവാസകേന്ദ്രങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കമുണ്ടെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയതിനുപിന്നാലെ, വാർഡുകൾതോറും പ്രതിഷേധയോഗങ്ങൾ ചേരുകയാണ്.
രണ്ടേക്കറിൽ കൂടുതലുള്ള പട്ടയമില്ലാത്ത കൈവശഭൂമികളുടെ കണക്കെടുപ്പുനടത്തുന്നത് ജനവാസകേന്ദ്രങ്ങളെ ഇല്ലാതാക്കാനെന്നാണ് ആക്ഷേപം. വില്ലേജധികൃതർ രഹസ്യമായി കണക്കെടുപ്പ് നടത്തുന്നതായാണ് ആരോപണം. ടി.എൻ.പി.എഫ്. പോലുള്ള നിയമങ്ങളുടെ പരിധിയിൽപ്പെടുന്ന, സെക്‌ഷൻ 17, 16 നിയമങ്ങളുടെ പരിധിയിൽപ്പെടാത്ത ഭൂമിയാണ് പഞ്ചായത്തിലുള്ളത്.
കൈവശക്കാർ പാരമ്പര്യമായി സ്ഥലത്തിന് നികുതിയൊടുക്കുന്നതും വീടുവെച്ച് താമസിച്ച് കൃഷിചെയ്യുന്നവരുമാണ്. അമ്പതുകൊല്ലത്തിലധികമായി വിളവെടുക്കുന്ന കാപ്പി, തേയില, കുരുമുളക്, കവുങ്ങ്, തെങ്ങുകൾ എന്നിവയാണ് ഇവിടെയുള്ളത്.
ഇത്തരം ഭൂമികളാണ് അനധികൃതമായി കൈയേറിയെന്ന് ആക്ഷേപിച്ച് സർക്കാർ കൈവശപ്പെടുത്താൻ നോക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പഞ്ചായത്തിലെ ഏഴ്, നാല് വാർഡുകളിൽ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സുനിൽ യോഗങ്ങളിൽ അധ്യക്ഷനായി. കെ.ജെ. അബ്രഹാം, ടി. ജോഷി, കുഞ്ഞുമുഹമ്മദ്, ബാബു മേലേത്ത്, സി.കെ. മണി, സി.എസ്. ജോൺസൺ, എ. അരുൺ, കെ. ബിന്ദുരാജ്, പഞ്ചായത്തംഗങ്ങളായ എസ്. ഷിൽറ്റ, കെ. ബീന എന്നിവർ സംസാരിച്ചു.





Leave a Reply