കൃത്യവും കാര്യക്ഷമവുമായ ക്രമീകരണങ്ങള്‍; മാതൃകയായി വയനാട്ടിലെ വോട്ടെണ്ണല്‍
കൽപ്പറ്റ : കൃത്യതയും കാര്യക്ഷമതയുമുള്ള ക്രമീകരണത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നികുഞ്ച്കുമാര്‍ ശ്രീവാസ്തവ, ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹറലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അതീവ സുരക്ഷാ വലയത്തിലായിരുന്ന സ്‌ട്രോങ്ങ് മുറികള്‍ രാവിലെ ആറരയോടെ തുറന്നു. നിരീക്ഷകന്‍, ജില്ലാ കളക്ടര്‍, സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ മുറികള്‍ തുറന്നത്. അതിന് മുമ്പ് വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ നടന്നു.
രാവിലെ എട്ടോടെയാണ് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. മൂന്ന് ഹാളുകളിലായി പത്ത് ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. റിട്ടേണിങ്ങ് ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് തപാല്‍ വോട്ടുകള്‍ എണ്ണിയത്. എട്ടരയോടുകൂടി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങി. ഇതിനായി എ.ആര്‍.ഒ മാരുടെ നേതൃത്വത്തില്‍ പതിനാല് വീതം ടേബിളുകളാണ് ക്രമീകരിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും വോട്ടണ്ണിലിന് നിയോഗിക്കപ്പെട്ടവര്‍ക്കും മാത്രമായിരുന്നു ഇവിടേക്കുള്ള പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രം മുഴുവനായും നിരീക്ഷണ ക്യാമറയുടെ വലയത്തിലായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരോധനാജ്ഞയും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.
ഒന്നുമുതല്‍ പതിനാല് വരെയുള്ള പോളിങ്ങ് സ്‌റ്റേഷനുകളിലെ വോട്ടുകളാണ് ഒരേ സമയം എണ്ണിതുടങ്ങിയത്. ഓരോ റൗണ്ട് പൂര്‍ത്തിയാകുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തത്സമയ വോട്ടെണ്ണല്‍ നില അറിയിക്കാന്‍ വിപുലമായ മീഡിയ സെന്ററും ഒരുക്കിയിരുന്നു. രാവിലെ ഒമ്പതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ ട്രെന്‍ഡ് അറിയാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വെബ്‌സൈറ്റ് ട്രന്‍ഡ് ടിവിയിലൂടെയാണ് തത്സമയഫലം ലഭ്യമായത്. വിവിധ ശാഖകളായി തിരിച്ചുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനങ്ങളും ജില്ലാ കളക്ടറുടെ സമയബന്ധിതമായ നിര്‍ദ്ദേശങ്ങളുമാണ് വോട്ടെണ്ണല്‍ ആശയക്കുഴപ്പങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സഹായകരമായത്.





Leave a Reply