April 17, 2026

സ്വർണം തട്ടിയെടുത്തതിലുള്ള വിരോധം;സ്വർണക്കടത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി,  ഇരു ടീമിനെതിരെയും വധശ്രമത്തിന് കേസെടുത്ത് വൈത്തിരി പോലീസ്

0
20240608 191531
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി നടു റോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പോലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്‌ക്കൽ റാഷിദ്‌ (31), പാറക്കുന്ന്, നിലാപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർ മഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ വീട്ടിൽ സൈജു (41) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിന് കാരണം. ഇത് ചോദിക്കാൻ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും പൊഴുതനയിൽ വെച്ച് ഏറ്റുമുട്ടിയത്.

 

ഏറ്റുമുട്ടലിൽ പരിക്കേറ്റ അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസ് (29)ന്റെ പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. റാഷീദിന്റെ പരാതിയിൽ മലപ്പുറത്ത് നിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടി തുടങ്ങി. വെള്ളിയാഴ്ച രാവിലെ പൊഴുതന, പെരുംങ്കോടയിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. റാഷിദ്‌ സഞ്ചരിച്ച ക്രറ്റ കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടർന്ന് തടഞ്ഞു നിർത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അതേ സമയം റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.

 

 

അതെസമയം ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്നീട് പിൻവലിഞ്ഞു ഓടിപ്പോവുകയായിരുന്നു. സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന എൻ. ടി ഹാരിസ് (29)നെ റാഷിദും സംഘവും ഡ്രൈവർ സീറ്റിൽ നിന്നും വലിച്ചിറക്കി കാർ തല്ലിപ്പൊളിച്ചു. തുടർന്ന് ഇയാളെ കാറിൽ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മർദിക്കുകയും ചെയ്തു. പരിക്കുപറ്റിയ ഹാരിസിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരു കൂട്ടർക്കുമെതിരെ വധശ്രമത്തിനാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

 

ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ടി. ഉത്തംദാസ്,സബ് ഇൻസ്‌പെക്ടർമാരായ പ്രശോഭ്, എൻ.കെ മണി, അഷ്‌റഫ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, അയ്യൂബ്, സുജേഷ്, സുരേഷ്, സാബിത്, നാസർ, ഷൈജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *