എച്ച്.എസ്-പത്താംമൈല്‍ റോഡ് ടെണ്ടര്‍ നടപടിയിലേക്ക്
കല്‍പ്പറ്റ: എച്ച്.എസ്-പത്താംമൈല്‍ റോഡ് ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് അറിയിച്ചു. പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡില്‍ നിന്നും തരിയോട് പത്താംമൈല്‍ ഭാഗത്തേക്കുള്ള റോഡാണ് എച്ച്.എസ്-പത്താംമൈല്‍ റോഡ്.
പ്രസ്തുത റോഡ് പൊട്ടിപൊളിഞ്ഞ്, കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷത്തോളമായി. റോഡിന്റെ പ്രവൃത്തി ആദ്യം ടെണ്ടര്‍ എടുത്ത കരാറുകാരന്‍ പാതിവഴിയില്‍ പ്രവൃത്തി ഉപേക്ഷിച്ച് പോയതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുത്തിരുന്നു. എന്നാല്‍ ജലജീവന്‍ മിഷന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡ് പ്രവൃത്തി താല്‍കാലികമായി നിര്‍ത്തിയിരുന്നു. ജലജീവന്‍ മിഷന്റെ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിച്ച് പോയതിനാല്‍ റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുകയായിരുന്നു. കാല്‍നടയാത്രക്കാരും, വാഹനങ്ങളും പലപ്പോഴും അപകടങ്ങളില്‍പ്പെടാറുണ്ട്. വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ സുരക്ഷിതമായി വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനീയറെ മാര്‍ച്ച് 1 ന് എം.എല്‍.എ നേരില്‍ കാണുകയും കത്ത് നല്‍കുകയും റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ബോധ്യപ്പെടുത്തുകയും, പ്രവൃത്തി ഉപേക്ഷിച്ച് പോയ കരാറുകാരനെ റദ്ദ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
ജൂൺ 6-ന് നിയോജകമണ്ഡലത്തിലെ പ്രവൃത്തി പുരോഗമിക്കുന്ന വിവിധ പ്രവൃത്തികളുടെ അവലോകന യോഗത്തിലും, ഈ റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശവും എം.എല്‍.എ നല്‍കിയിരുന്നു. തുടര്‍ന്ന് വിവിധ മീറ്റിംഗുകളിലും പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ചീഫ് എഞ്ചിനീയറുമായിട്ടുള്ള കൂടിക്കാഴ്ചയാണ് പ്രവൃത്തി പൂര്‍ത്തീകരണത്തിന് ആക്കം കൂട്ടിയതെന്നും എം.എല്‍. കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നാണ് കരാറുകാരനെ റദ്ദ് ചെയ്ത് പുതിയ ടെണ്ടര്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവൃത്തി റീടെണ്ടര്‍ ചെയ്യുകയും 30687861.577 രൂപയുടെ പ്രവൃത്തിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് BM & BC ചെയ്ത് നവീകരിച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ കൈകൊണ്ടിട്ടുള്ളതെന്നും എം.എല്‍.എ അറിയിച്ചു.





Leave a Reply