മന്ത്രിയായി ഒ.ആർ കേളു; പ്രതീക്ഷിക്കയോടെ ഊരിലെ മക്കൾ
കല്‍പ്പറ്റ: മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാഗം ഒ.ആര്‍ കേളു പട്ടികജാതി-വര്‍ഗ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ വയനാട്ടിലെ ആദിവാസി ഭൂസമര കേന്ദ്രങ്ങളില്‍ പ്രതീക്ഷയുടെ തിരയിളക്കം. പതിറ്റാണ്ടു മുമ്പ് ‘അവകാശം സ്ഥാപിച്ച’ വനഭൂമിയില്‍ യഥാര്‍ഥ അവകാശം ലഭിക്കാന്‍ കേളുവിന്റെ മന്ത്രിപദം ഉതകുമെന്ന വിശ്വാസത്തിലാണ് സമര കേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങള്‍.
സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി(എകെഎസ്) അംഗങ്ങളോ അനുഭാവികളോ ആണ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങളില്‍ നല്ലൊരു പങ്കും. എകെഎസ് ആഹ്വാനം ചെയ്ത മുറയ്ക്കാണ് പട്ടികവര്‍ഗ കുടുംബങ്ങള്‍ വനഭൂമി കൈയേറി കുടില്‍കെട്ടി ഭൂസമരം തുടങ്ങിയത്. എകെഎസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഒ.ആര്‍ കേളു. അദ്ദേഹത്തിന് അടുത്തറിയാവുന്നതാണ് വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം.
പട്ടികവര്‍ഗത്തിലെ ഭൂരഹിതര്‍ക്കു പുറമേ സ്വന്തമായി വീടില്ലാത്തവരും വാസയോഗ്യമായ ഭവനം ഇല്ലാത്തവരും കേളു അധികാര സ്ഥാനത്ത് എത്തിയതില്‍ ആശ്വാസം കൊള്ളുന്നുണ്ട്. ലൈഫ് പദ്ധതിയില്‍പോലും ആദിവാസി ഭവന നിര്‍മാണം നടക്കാത്ത സ്ഥിതിയാണിപ്പോള്‍.
കാലപ്പഴക്കത്താലും നിര്‍മാണത്തിലെ പിഴവുകള്‍ മൂലവും വാസയോഗ്യമല്ലാതായ അനേകം വീടുകള്‍ ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലുണ്ട്. പ്രവൃത്തി പാതിവഴിയില്‍ നിലച്ച വീടുകള്‍ പുറമേ, ആദിവാസി ക്ഷേമ സമിതിയുടെ(എകെഎസ്) ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാട് കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എകെഎസ് ആഹ്വാനം ചെയ്ത രണ്ടാം ഘട്ട സമരത്തില്‍ നൂറുകണക്കിനു പട്ടികവര്‍ഗ കുടുംബങ്ങള്‍ പങ്കാളികളായത്.





Leave a Reply