കേളുവിന്റെ മന്ത്രിപദവി, വയനാടിന് ലഭിച്ച പുരസ്‌കാരം; ജനതാദൾ എസ്
തിരുനെല്ലി: കേരള മന്ത്രിസഭയിൽ പട്ടികജാതി, വർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മാനന്തവാടി എം.എൽ.എ ഒ.ആർ.കേളുവിന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
വയനാടിന് ലഭിച്ച പുരസ്‌കാരമാണ് കേളുവിന്റെ മന്ത്രിപദവിയെന്ന് ജെ.ഡി.എസ് നേതാക്കൾ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് അഖിലേന്ത്യ സെക്രട്ടറി ജുനൈദ് കൈപ്പാണി മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കെ, സെക്രട്ടറി രാജൻ ഒഴക്കോടി, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പുത്തൂർ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.
ഒ.ആർ കേളു മന്ത്രിയായായത് വയനാടിനും പ്രത്യേകിച്ച് പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങൾക്കും വലിയ നേട്ടമാകും, വന്യമൃഗശല്യം ഉൾപ്പെടെ വയനാട് നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഫലപ്രദമായി ഇടപെടുവാൻ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് സാധിക്കും. ആദിവാസി വിഭാഗങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ നേരിട്ടനുഭവിച്ച വ്യക്തി എന്നത്കൊണ്ട് മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിന് അത് അദ്ദേഹത്തിന് മുതൽകൂട്ടാവും. ജില്ലയുടെ ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജനപക്ഷ നയങ്ങൾ നടപ്പിലാക്കുന്നതിലും മികച്ച ഇടപെടലുകളാണ് ഒ.ആർ കേളു ഇതുവരെ നടത്തിയത്. അതിനുള്ള അംഗീകാരം കൂടിയായിട്ടാണ് മന്ത്രി പദവി അദ്ദേഹത്തെ തേടിയെത്തിയത്.
ആദിവാസി, കാർഷിക പ്രശ്‌നങ്ങൾ, വന്യമൃഗശല്യം, മെഡിക്കൽ കോളേജ് വിഷയങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും തൊഴിൽ-വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കൂടുതൽ ഇടപെടാനും, പരിഹരിക്കാനും, ജില്ലയുടെ പൊതുവികസനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുവാനും ഒ.ആർ കേളുവിന് സാധിക്കുമെന്നും ജനതാദൾ നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലയുടെ വികസനത്തിന്റെ സുവർണ്ണ കാലമായി വരുംദിവസങ്ങൾ മാറുമെന്നും കൂട്ടിചേർത്തു.





Leave a Reply