ബിംഗോ”, ”ക്രിട്ടിക്കല്‍ ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ഷിപ്പ് ഫണ്ട്” പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം
കൽപ്പറ്റ :സ്വതന്ത്ര കര്‍ഷക സംഘടനകളും പഠനഗവേഷണ കേന്ദ്രങ്ങളും
ആഗോളതലത്തില്‍ തീവ്രപരിസ്ഥിതി നിലപാടുകളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് തദ്ദേശീയരെ (പ്രദേശവാസികളെ) പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് അവരുടെ സ്വന്തം ഭൂമിയില്‍ നിന്നും കുടിയിറക്കുന്ന, പരിസ്ഥിതി അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന ആഗോളതലത്തില്‍ തന്നെ വിവാദമായിരിക്കുന്ന ബിംഗോ (Bingo) എന്നറിയപ്പെടുന്ന വലിയ ആഗോള സര്‍ക്കാരിതര പ്രസ്ഥാനങ്ങളുടെ ഭാഗമായ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ , ദി നെയിച്ചര്‍ കണ്‍സര്‍വന്‍സി , വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( ഡബ്ലിയു ഡബ്ലിയു എഫ്), ഗോര്‍ഡന്‍ ആന്റ് ബെറ്റി മൂര്‍ ഫൗണ്ടേഷന്‍, ദി ജോണ്‍ ഡി ആന്റ് കാതറിന്‍ ടി മാക് ആര്‍തര്‍ ഫൗണ്ടേഷന്‍, ലോക ബാങ്കിന്റെ ഗ്ലോബല്‍ എണ്‍വയണ്‍മെന്റല്‍ ഫസിലിറ്റി തുടങ്ങിയ ആഗോള സംഘടനകളുടെ പശ്ചിമ ഘട്ടത്തിലെ ഗവേഷണ ഫണ്ടിംഗിനെ സംബന്ധിച്ചും അത്തരം ഗവേഷണ ഫണ്ടിംഗുകള്‍ സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുന്നതിനെ സംബന്ധിച്ചും അത്തരം ഗവേഷണ ഫണ്ടിംഗുകള്‍ ജനവിരുദ്ധ സംസ്ഥാന വിരുദ്ധ രാജ്യതാല്പര്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ആയി മാറുന്നുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും അടിയന്തിരമായി അന്വേഷിക്കണമെന്നും മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ തന്നെ ഒറ്റപ്പെടുത്തി വയനാട് സുരക്ഷിതമല്ല എന്ന പ്രചരണത്തിന് പെയിഡ് ഗവേഷകരും അന്താരാഷ്ട്ര ബന്ധമുള്ള ചില ശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷണ പ്രസ്ഥാനങ്ങളുടെയും നീക്കം പ്രതിരോധിക്കാന്‍ കല്‍പ്പറ്റ പുത്തൂര്‍വയലില്‍ ചേര്‍ന്ന കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും സാമൂഹിക ജനകീയ ശാസ്ത്ര, സാമ്പത്തിക പഠന ഗവേഷണ കേന്ദ്രങ്ങളുടെയും വയനാട് സുരക്ഷിതമാണ് സെമിനാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തില്‍ ഗവേഷണം നടത്തി ”ശാസ്ത്രീയ പാരിസ്ഥിതിക കാരണങ്ങള്‍ എങ്ങനെയും കണ്ടെത്തി” (ഗവേഷണ പണം നല്‍കുന്നവരുടെ താല്പര്യപ്രകാരം) പശ്ചിമ ഘട്ടത്തില്‍ വികസനം നിരോധിച്ച് പരമാവധി കര്‍ഷകരെയും സാധാരണ ജനങ്ങളെയും പശ്ചിമഘട്ടത്തില്‍ നിന്നും കുടിയിറക്കാനായുള്ള ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി 2008 മേയ് ഒന്നിന് രൂപീകരിച്ച ക്രിട്ടിക്കല്‍ ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ഷിപ്പ് ഫണ്ട് ( സി ഇ പി എഫ്) പണം വാങ്ങിയ മുഴുവന്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും (എന്‍.ജി.ഒ.), പ്രാദേശിക നടപ്പിലാക്കല്‍ ടീം കളുടെയും പ്രവര്‍ത്തനം നിരോധിക്കുകയും അന്വേഷണം നടത്തുകയും വേണം.
മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ദുരന്തങ്ങളില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ശാസ്ത്രലോകത്തിന് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ജനരക്ഷക്കായി ശാസ്ത്ര പഠന ഗവേഷണ മേഖലകളിലേക്ക് സര്‍ക്കാര്‍ ഒഴുക്കുന്ന നികുതിപ്പണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണം. കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഫലമാണ് മുണ്ടക്കൈ ദുരന്തത്തിന് കാരണമായ അതിതീവ്രമഴയും ഉരുള്‍പൊട്ടലും (മേഘ വിസ്‌ഫോടനവും) എന്ന് തെളിഞ്ഞിരിക്കെ ആഗോളതാപനത്തിന് കാരണക്കാരായവര്‍ നല്‍കുന്ന കനത്ത ആഗോള ഗവേഷണ ഫണ്ടുകള്‍ ഉപയോഗിച്ച് പരിസ്ഥിതി/വനം/ കാലാവസ്ഥ വ്യതിയാന/ അന്തരീക്ഷ താപന/ വന്യജീവി സംഘര്‍ഷ വിഷയങ്ങളില്‍/ മേഖലകളില്‍ കഴിഞ്ഞ 20 വര്‍ഷം ഗവേഷണത്തിനായി കിട്ടിയ കോര്‍പറേറ്റ് വിദേശ ഫണ്ടിംഗിനെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണം. 537 പേര്‍ ഇല്ലാതായ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം അവസരമാക്കി യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ വയനാട് അടക്കമുള്ള പശ്ചിമഘട്ട ജില്ലകളില്‍ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പരിസ്ഥിതി സംഘടനകളുടെ നീക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തടയണം.
ആഗോള ഫണ്ടിംഗിലൂടെ നടക്കുന്ന ഗവേഷണങ്ങള്‍ സംസ്ഥാന താല്പര്യങ്ങള്‍ക്കും ദേശ താല്പര്യങ്ങള്‍ക്കും എതിരാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗവേഷണ മേഖലയിലേക്കുള്ള മുഴുവന്‍ ഫണ്ടിംഗും അടിയന്തിരമായി നിരോധിക്കണം. ഇത്തരം പെയിഡ് ഗവേഷണങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ച കണ്ടെത്തലുകള്‍ ദേശതാല്പര്യങ്ങള്‍ക്കും ജനതാല്പര്യങ്ങള്‍ക്കും വിരുദ്ധമാകുന്നില്ല എന്നുറപ്പാക്കാന്‍ ഇത്തരം ഫണ്ടിംഗുകളെയും ഗവേഷണ റിപ്പോര്‍ട്ടുകളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
മുണ്ടക്കൈ ദുരന്തത്തിന് സമാനമായി പശ്ചിമഘട്ടത്തില്‍ എവിടെയൊക്കെ ദുരന്തസാധ്യതയുണ്ടെന്നും അത്തരം ദുരന്തങ്ങള്‍ ഇടനാടിനെയും കടല്‍ത്തീരത്തെയും എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തണം.
അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്തോനേഷ്യയിലും മറ്റ് രാജ്യങ്ങളിലും കര്‍ഷകരടക്കമുള്ള ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും നിരന്തര പ്രകൃതിക്ഷോഭങ്ങളെ ജപ്പാന്‍ എങ്ങനെയാണ് നേരിടുന്നതെന്നും പഠിക്കാന്‍ സംവിധാനം ഒരുക്കണം.
ദുരന്തത്തിനിരയായവരെ കേട്ടശേഷം അവര്‍ക്കുണ്ടായിരുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ പുനസ്ഥാപിച്ചു കൊണ്ടുതന്നെയായിരിക്കണം പുനരധിവാസം. ടൗണ്‍ഷിപ്പുമല്ല ഫ്‌ളാറ്റുമല്ല കോളനിയുമല്ല സ്വതന്ത്ര ഭവനങ്ങളും തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയുമാണ് ദുരന്തബാധിതര്‍ക്ക് തിരികെ ലഭിക്കേണ്ടത്. പുസ്തകത്തിലെ അറിവുകളോ ഗവേഷണ പ്രബന്ധ കണ്ടെത്തലുകളോ അല്ല ദുരന്തഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയായിരിക്കണം പുനരധിവാസം രൂപകല്പന ചെയ്യേണ്ടത്.
ദുരന്തഭൂമിയായ മേപ്പാടി പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും ഗ്രാമസഭയും സമയപരിധിയില്ലാതെ ദിവസങ്ങളോളം ചേര്‍ന്ന് ഓരോരുത്തരെയും വിശദമായി കേട്ട് അവര്‍ക്ക് ദുരന്തത്തില്‍ നഷ്ടപ്പെട്ടവയെ അടിസ്ഥാനമാക്കിയായിരിക്കണം നഷ്ടപ്പെട്ടതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. മുകളില്‍ നിന്ന് താഴേക്ക് ഉത്തരവിടുകയല്ല താഴെ തട്ടിലുള്ളവരെ കേട്ട് ഉചിതമായ പദ്ധതികള്‍ വിഭാവനം ചെയ്യുകയാണ് വേണ്ടത്.
മുഴുവന്‍ ദുരന്തബാധിതര്‍ക്കും വീടുനിര്‍മ്മിച്ചു നല്‍കാമെന്ന എച്ച്.ആര്‍.ഡി.എസിന്റെ വാഗ്ദാനം, 100 വീടുകള്‍ വീതം വച്ചുനല്‍കാമെന്ന കോണ്‍ഗ്രസ്/കര്‍ണ്ണാടക സര്‍ക്കാര്‍/കെ.സി.ബി.സി. വാഗ്ദാനങ്ങള്‍, 100-ല്‍ താഴെ വീടുകളുടെ 1000ലധികം വാഗ്ദാനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിയാല്‍ ദുരന്തബാധിതര്‍ക്ക് വീടുപണിത് നല്‍കുന്നതിന് സര്‍ക്കാരിന് പണം കണ്ടെത്തേണ്ടതില്ല. വയനാട്ടില്‍ തന്നെ ഉരുള്‍പൊട്ടല്‍ അടക്കം ദുരന്തങ്ങള്‍ ഉണ്ടാക്കാത്ത സുരക്ഷിത ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുണ്ട്. ദുരന്തബാധിതര്‍ക്ക് വീടുവയ്ക്കാന്‍ ചുരുങ്ങിയത് ഒരേക്കറെങ്കിലും ഭൂമി നല്‍കാന്‍ സര്‍ക്കാരിന് സാധിക്കും. അങ്ങനെ നോക്കിയാല്‍ വയനാട് ദുരന്തസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയ 280 കോടി രൂപാ മതി മുഴുവന്‍ ദുരന്തബാധിതരെയും മികച്ച സഹായങ്ങള്‍ നല്‍കി പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും.
ദുരന്തപുനരധിവാസ വിഷയത്തില്‍ കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ ആഴ്ചതോറുമുള്ള മേല്‍നോട്ടവും കരുതലും വിലയിരുത്തലും മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നു എന്നും പുനരധിവാസത്തില്‍ സര്‍ക്കാരിന് പിന്നോട്ടു പോകാനാകില്ല എന്നും യോഗം വിലയിരുത്തി. ദുരന്തബാധിത പഞ്ചായത്തുവാര്‍ഡുകളിലെ ജനപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുകയും പുനരധിവാസത്തില്‍ ഉണ്ടായേക്കാവുന്ന ചെറുതായ പാളിച്ചകള്‍, വീഴ്ചകള്‍ പോലും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഒരു ”പുനരധിവാസ കോര്‍ ടീം” രൂപീകരിക്കുന്നതിനും സംയുക്തയോഗം തീരുമാനിച്ചു.
വയനാടിനെ സംബന്ധിച്ച് നടത്താന്‍ പോകുന്ന പഠന ഗവേഷണങ്ങളിലും സെമിനാറുകളിലും ഒരു ജനകീയ മേല്‍നോട്ടം (People Supervision) അനിവാര്യമാകുന്നു. അതുകൊണ്ടുതന്നെ മുണ്ടകൈ ദുരന്തപശ്ചാത്തലത്തില്‍ വയനാട്ടില്‍ നടക്കാന്‍ പോകുന്ന പരിസ്ഥിതി ഗവേഷണങ്ങളില്‍ എല്ലാഘട്ടത്തിലും ജനകീയ ഇടപെടലും ജനകീയ മേല്‍നോട്ടവും ഉണ്ടാകണം.
വയനാട് കര്‍ഷക കൂട്ടായ്മ, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, പൂഴിത്തോട് പടിഞ്ഞാറത്തറ ജനകീയ കര്‍മ്മ സമിതി, സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, ഇടുക്കിയിലെ അതിജീവന പോരാട്ടവേദി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റി, ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്, മലയോര കര്‍ഷക വേദി, മലനാട് കര്‍ഷക രക്ഷാസമിതി, കേരള അഗ്രി അലയന്‍സ് ഫെഡറേഷന്‍ എ.കെ.സി.സി., എച്ച്.എ.ടി.എസ്. (HATS) വയനാട്, സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ്, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, റബര്‍ കര്‍ഷക സംഘടനകള്‍, ഏലം കര്‍ഷക സംഘടനകള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ തുടങ്ങി കേരളത്തിലെ 100 ല്‍പരം സ്വതന്ത്ര സംഘടനകളാണ് ”സുരക്ഷിതമാണ് വയനാട്” എന്ന ജനകീയ ബദലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ കോണ്‍ഫറന്‍സുകളുടെയും പരിസ്ഥിതി സംരക്ഷകര്‍ നടത്തിയ യാത്രകളുടെയും അന്താരാഷ്ട്ര വിദഗ്ധര്‍ വിമാനത്തിലെത്തി പരിസ്ഥിതി ഉപദേശം നല്‍കുന്നതിനു പിന്നിലെ കാര്‍ബണ്‍ എമിഷനും പാവപ്പെട്ട കൃഷിക്കാരുടെയും വയനാട്ടിലെ സാധാരണ ജനത്തിന്റെയും കാര്‍ബണ്‍ എമിഷനും കൂടെ താരതമ്യ പഠനം നടത്തി ഒരു കണക്ക് പരിസ്ഥിതിവാദികള്‍ പ്രസിദ്ധീകരിക്കണം. കൃഷിക്കാരുടെ കാര്‍ബണ്‍ എമിഷന്‍ സര്‍വൈവല്‍ എമഷനുകത്തു തള്ളപ്പെട്ടു പോകും. അവിടെ സീറോ ആണ് കാര്‍ബണ്‍ എമിഷന്‍. പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും എമിഷന്‍ കണക്ക് പ്രസിദ്ധീകരിക്കണം.
ജയിംസ് വടക്കന്‍, ജോയി കണ്ണന്‍ചിറ, അഡ്വ. കെ.വി. ബിജു, ഡിജോ കാപ്പന്‍, അഡ്വ. ബിനോയ് തോമസ്, അഡ്വ. ടി.യു. ബാബു, റസാക്ക് ചൂരവേലി, ഫിലിപ്പുകുട്ടി, കമല്‍ വയനാട്, സുജി മാസ്റ്റര്‍, യാഹിയ ഖാന്‍ തലയ്ക്കല്‍, മാര്‍ട്ടിന്‍ തോമസ്, ഗഫൂര്‍ വെണ്ണിയോട്, സുനില്‍ ജോസ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ജോണ്‍ മാസ്റ്റര്‍, എ.എന്‍. മുകുന്ദന്‍, ഇബ്രാഹിം തെള്ളിയില്‍, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ജിന്നറ്റ് മാത്യു, ബോണി, ജോണ്‍സണ്‍ ഒ.ജെ., അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, ഷാജി എന്‍. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply