സംസ്കാരത്തെ പുഷ്ടിപ്പെടുത്താൻ ഭാഷയെ ശക്തിപ്പെടുത്തണം. ഡോ. കെ. കെ. എൻ കുറുപ്പ്
കൽപ്പറ്റ : ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും, സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ
നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും പ്രമുഖ ചരിത്രകാരൻ ഡോ. കെ. കെ. എൻ. കുറുപ്പ് പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ് വർത്തിക്കുന്നത്. സാഹിത്യം ഭാവനയെയും വൈകാരികതയെയും ആശ്രയിക്കുമ്പോൾ, ചരിത്രം രേഖകളെയും ആഖ്യാനങ്ങളെയും ആശ്രയിക്കുന്നു.
ജീവിതഗന്ധിയായ സാഹിത്യകൃതികൾക്കു മാത്രമേ കാലത്തെ അതിജീവിക്കാനാവൂ. വസ്തുനിഷ്ഠമായ ചരിത്രകൃതികളും അങ്ങനെത്തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൽപ്പറ്റ സിജി ഹാളിൽ നടന്ന മലയാള ഐക്യവേദി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. ഹരികുമാർ സംഘടനാ രേഖ അവതരിപ്പിച്ചു.
കവി പ്രീത ജെ. പ്രിയദർശിനി എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ഭരണ ഭാഷാ സേവന പുരസ്കാരം നേടിയ സി. ജഗദീശൻ, സംസ്ഥാന സ്കൂൾ കലോത്സവം മലയാള ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടിയ പി. ബി. തേജസ്വിനി ബാല എന്നിവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി കെ. എ. അഭിജിത്ത്, ജില്ലാ കൺവീനർ ഡോ. ബാവ കെ. പാലുകുന്ന്, പി. കെ. ജയചന്ദ്രൻ, വാസുദേവൻ ചീക്കല്ലൂർ, പ്രമോദ് ബാലകൃഷ്ണൻ, സി. വി ഉഷ, ഡോ. യൂസുഫ് നദ് വി, ബാലൻ വേങ്ങര, എം. എം ഗണേശൻ, സി. എം. സുമേഷ്, സി. ജയരാജൻ, സി. ജഗദീശൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply