മുള്ളൻകൊല്ലി-പാടിച്ചിറ റോഡ് ടാറിംഗ്: മാർച്ച് 13-ന് പുനരാരംഭിക്കും
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ്-പെരിക്കല്ലൂർ കടവ് റോഡിൻ്റെ ടാറിംഗ് പ്രവൃത്തി മാർച്ച് 13-ന് പുനരാരംഭിക്കും. റോഡിൻ്റെ ടാറിംഗ് പ്രവൃത്തി വൈകുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി തഹസിൽദാർ, നാഷണൽ ഹൈവേ അതോറിറ്റി, പിഡബ്ല്യുഡി, മുള്ളൻകൊല്ലി പഞ്ചായത്ത് അധികൃതർ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലും ചർച്ചയിലും എടുത്ത തീരുമാനപ്രകാരമാണ് നടപടി.
നേരത്തെ ജനുവരി 30-ന് വാട്ടർ അതോറിറ്റി ആരംഭിച്ച പ്രവൃത്തി 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി നാഷണൽ ഹൈവേക്ക് കൈമാറാൻ തീരുമാനിച്ചിരുന്നെങ്കിലും, മെറ്റീരിയൽ ലഭ്യതക്കുറവ് കാരണം റീസ്റ്റോറേഷൻ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്ന്, നാഷണൽ ഹൈവേ അതോറിറ്റി അധികൃതരും, വാട്ടർ അതോറിറ്റി കെ.ഡബ്ല്യു.എ എൻജിനീയറിംഗ് വിഭാഗവും, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വീണ്ടും സ്ഥലപരിശോധന നടത്തി. റീസ്റ്റോറേഷന് ആവശ്യമായ 31,000 അടി ജി.എസ്.പി, ടാറിംഗ് പ്രവൃത്തി നടത്തുന്ന കരാറുകാരന് ജൽജീവൻ മിഷൻ പ്രവൃത്തി നടത്തുന്ന കരാറുകാരൻ വിതരണം ചെയ്യാമെന്ന് തീരുമാനിച്ചു.
കരാറുകാരൻ മാർച്ച് 13-ഓടെ ടാറിംഗ് പ്രവൃത്തി പുനരാരംഭിക്കാമെന്ന് ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ വിജയൻ, ജനപ്രതിനിധികളായ ജോസ് നെല്ലേടം, ഷിയോജ് മാപ്ലശ്ശേരി, നാഷണൽ ഹൈവേ കൊടുവള്ളി സെക്ഷൻ അസി. എൻജിനീയർ സലിം എം, കെ.ഡബ്ല്യു.എ അസി. എൻജിനീയർ അനിരുദ്ധ് എ.ബി, കരാറുകാരായ മനോജ് കെ.പി, മലബാർ പ്ലസ് കൺസ്ട്രക്ഷൻ ഉടമ അനീസ് വി.പി, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി ബ്രിജേഷ് കെ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply