വികേന്ദ്രീകൃതാസൂത്രണം: ജുനൈദ് കൈപ്പാണിയുടെ പഠനഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു.
തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ “ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്- തോട്ട് ആൻഡ് പ്രാക്ടീസ്” പ്രകാശനം ചെയ്തു. തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുൻമന്ത്രി ടി.എം. തോമസ് ഐസകിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 582 ജനപ്രതിനിധികളുമായി നടത്തിയ അഭിമുഖങ്ങളുടെയും സംവാദങ്ങളുടെയും വെളിച്ചത്തിൽ തയ്യാറാക്കിയ പഠനരേഖയാണ് ഈ ഗ്രന്ഥം. ക്ഷേമ പ്രവർത്തനങ്ങളെയും വികസന വിഷയങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ നടത്തിയ ഈ യാത്ര, ത്രിതല സംവിധാനം മുന്നോട്ടുവെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നു.
കർണാടക മുൻ ആഭ്യന്തര മന്ത്രി പി.ജി.ആർ സിന്ധ്യയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പി.എ ബഷീറാണ് ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. സ്ട്രിങ് പബ്ലിക്കേഷൻസാണ് പ്രസാധകർ. പ്രകാശന ചടങ്ങിൽ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.





Leave a Reply