July 29, 2026

തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ് മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണം: സിപിഐ എം

0
site-psd-142
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ദുരന്തബാധിതരുടെ പേരില്‍ തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ബേബി, എം മധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ് ഒരുപോലെ വഞ്ചിച്ചു. ജനങ്ങളില്‍നിന്ന് പിരിച്ച പണമാണ് ധൂര്‍ത്തടിക്കുന്നത്.തോട്ടഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടാണ് മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിക്കാനായി തൃക്കൈപ്പറ്റയില്‍ സ്ഥലം വാങ്ങിയത്. ടൗണ്‍ഷിപ് പ്രവൃത്തിക്ക് വേഗത പോരെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ലീഗ് പിന്‍മാറിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടൗണ്‍ഷിപ്പില്‍ വീട് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും ലീഗിന് സ്ഥലംപോലും ഉറപ്പിക്കാനായില്ല.ഇത്തരം ഭൂമികള്‍ അതേപടി നിലനില്‍ക്കുമെന്ന് വ്യക്തതവരുത്തി 2024 ജൂണ്‍ 11ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. തോട്ടഭൂമിയില്‍നിന്ന് ഒരേക്കര്‍ വാങ്ങിയാലും ഭൂപരിഷ്‌കരണ നിയമപ്രകാരം അത് തോട്ടഭൂമിയായി നിലനില്‍ക്കും. ഇതുമറച്ചുവച്ചാണ് ലീഗ് നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. തോട്ടഭൂമി ലീഗ് വാങ്ങിയതിന്റെ അഞ്ചിലൊന്ന് വിലയ്ക്ക് ധാരളാം കിട്ടാനുണ്ട്.

അഞ്ചിരട്ടിവരെ വിലയ്ക്കാണ് തോട്ടഭൂമി വാങ്ങിയത്. വേറെ രണ്ട് സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തിരുന്നതായും ലീഗ് നേതാക്കള്‍തന്നെ പറയുന്നു. ഇൗ തുകയും നഷ്ടമായി. ജനങ്ങളുടെ പണമാണിതെല്ലാം.
വാങ്ങിയത് തോട്ടഭൂമിയല്ലെന്ന കള്ളം ലീഗ് ആവര്‍ത്തിക്കുകയാണ്. സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും തോട്ടഭൂമിയാണെന്ന് വ്യക്തമാകും. 2021 ഒക്ടോബര്‍ 23ലെ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചാണ് ഭൂമി നല്‍കിയവരുടെ കൈവശം 15 ഏക്കറില്‍ കൂടുതല്‍ ഇല്ലെന്നും അതിനാല്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും നേതാക്കള്‍ പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്.

കൈമാറ്റങ്ങള്‍ നടത്തപ്പെടുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചിരുന്നവരുടെ ഉടമസ്ഥത എങ്ങിനെ ആയിരുന്നുവെന്നതാണ് നിയമം. ലീഗ് സ്ഥലം വാങ്ങിയ അഞ്ചുപേരുടെയും കൈവശമുള്ളത് തോട്ടഭൂമിയാണ്. തൃക്കൈപ്പറ്റ വില്ലേജിലെ സര്‍വേ നമ്പര്‍ 19 1ബിയില്‍ പെട്ടതാണ് നാലുപേരുടെ ഭൂമി. ഇത് തോട്ടഭൂമിയാണെന്ന് രേഖകളില്‍ വ്യക്തമാണ്. മൂന്നേക്കര്‍ വാങ്ങിയ കല്ലങ്കോടന്‍ മൊയ്തുവിന്റേതും മൂന്ന്, അഞ്ച്, ആറ് സര്‍വേ നമ്പറില്‍പെട്ട തോട്ടഭൂമിയാണെന്നാണ് രേഖ.
കല്ലങ്കോടന്‍ മൊയ്തുവിന്റെയും ഭാര്യയുടെയും കൈവശം കൂടുതല്‍ ഭൂമി ഉണ്ടായിട്ടും അത് മൊത്തത്തില്‍ വാങ്ങാതെ മൂന്ന് ഏക്കര്‍ മാത്രം വാങ്ങിയത് എന്തിനാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണം. വില്‍പ്പന നടത്തിയ ഭൂമിക്ക് ഏതെങ്കിലും വിധത്തില്‍ ഇളവ് ലഭിച്ചാല്‍ ആ പഴുത് ഉപയോഗിച്ച് അവശേഷിക്കുന്ന ഭൂമികൂടി തരം മാറ്റിയെടുക്കുന്നതിനുള്ള തന്ത്രമാണിത്. ഇവിടെ നിന്ന് ഏറെ മാറിയാണ് വാങ്ങിയ മറ്റുസ്ഥലങ്ങള്‍.
ദുരന്തബാധിതരുടെ പുനരധിവാസവും ആശങ്കകളുമൊന്നും ലീഗിന് പ്രശ്നമല്ല. എങ്ങനെ പണമുണ്ടാക്കാമെന്നതാണ് ചിന്ത. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഉരുള്‍ബാധിതരുടെ പേരില്‍ സമാഹരിച്ച കോടികള്‍ മുക്കി. എത്ര പിരിച്ചെന്നോ, എന്ത് ചെയ്തെന്നോ പുറത്തുപറഞ്ഞിട്ടില്ല. ഇതും കൊടും വഞ്ചനയാണ്. ഇൗ നിലപാടുകള്‍ തിരുത്താന്‍ ലീഗും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തയ്യാറാകണമെന്നും റഫീഖ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *