വിളവെടുപ്പിൽ പതിവുതെറ്റാതെ മഴയെത്തി
പുൽപള്ളി ∙ പതിവു തെറ്റിക്കാതെ ഇത്തവണയും വിളവെടുപ്പിന് അകമ്പടിയായി മഴയും. പ്രധാനമായും കാപ്പി, നെല്ല് വിളവെടുപ്പു സമയത്താണ് മഴ പതിവാകുന്നത്. വിളവെടുത്ത കാപ്പിയും കൊയ്തെടുക്കുന്ന നെല്ലും മഴയിൽ കുതിർത്തുവാരണമെന്നതാണ് കർഷകരുടെ നിയോഗം. പതിവു തെറ്റിക്കാതെ ഇന്നലെയും മിക്കയിടത്തും മഴപെയ്തു.
കഴിഞ്ഞയാഴ്ചയും മഴയുണ്ടായി. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാൽ ഉൽപന്നം കൃത്യമായി ഉണക്കിയെടുക്കാൻ കഴിയാത്തതാണ് പ്രശ്നം. നല്ല വെയിലുണ്ടായാൽ കാപ്പിയുണങ്ങാൻ 6 ദിവസം വേണ്ടിവരും. കഴിഞ്ഞയാഴ്ച പറിച്ചുവച്ച കാപ്പിയും ഉണക്കിയെടുക്കാൻ സാധിച്ചില്ലെന്നു കർഷകർ പറയുന്നു. അറബിക്ക ഇനം കാപ്പികൃഷിയുള്ളവരാണ് വിളവെടുത്ത് വെട്ടിലായത്. നേരത്തെ മൂത്തുപഴുക്കുന്ന അറബിക്ക എല്ലാവർഷവും മഴക്കാലത്താണ് പാകമാകുക.
ഇക്കൊല്ലം മറ്റിനങ്ങളും നേരത്തെ മൂത്തുപഴുത്തു. കതിരായ നെല്ലിനും ഇപ്പോഴത്തെ മഴ ദോഷമാണ്. മൂപ്പെത്തിയ നെല്ല് വീണുപോകുമെന്നും പതിരുണ്ടാവുമെന്നും കർഷകർ പറയുന്നു. ഗന്ധകശാലയടക്കമുള്ള ഉയരമുള്ള നെല്ലിനങ്ങൾക്കാണ് കൂടുതൽ ദോഷം.നെല്ലിന് ഇതുവരെ നല്ലകാലാവസ്ഥയായിരുന്നു. ഇനി മഴനീണ്ടാൽ കൃഷിക്കു സാരമായ ദോഷമുണ്ടാകും. ഇതര കൃഷികൾക്കെല്ലാം ഇപ്പോഴത്തെ മഴ ഗുണകരമാകും.





Leave a Reply