സഹജീവനത്തിൽ അതിജീവനം സാധ്യമാകണം – മാർത്തോമ്മാ സുറിയാനി സഭാ മെത്രാപ്പോലീത്ത
വടുവൻചാൽ : സഹജീവനത്തിൽ അതിജീവനം സാധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവർക്കായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയുടെയും മാർത്തോമ്മാ ഹോളിസ്റ്റിക് സെന്ററിന്റെയും അടിസ്ഥാനശിലകൾ ആശീർവദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങൾ ആവർത്തിക്കുന്ന ലോകത്തിൽ പ്രതിസന്ധികളിൽ പതറിപ്പോകാതെ അതിജീവനത്തിനുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. അന്യോന്യം കൈത്താങ്ങാവുകയാണ് ആവശ്യം. ആരും ഈ ലോകത്ത് ഒറ്റയ്ക്കല്ല എന്ന ചിന്ത പങ്കിടാൻ സാധിക്കണം. നമുക്കുള്ള വിഭവങ്ങൾ അപരനുകൂടി പങ്കിടുന്ന അവസരത്തിലാണ് അതിജീവനം സാധ്യമാകുന്നതെന്നും അദ്ദേഹം പഞ്ഞു. വ്യത്യസ്ഥതകൾ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി, മത, വർഗ, വർണ വ്യത്യാസങ്ങൾ പാടില്ല. അപരനിൽ മനുഷ്യനെ കാണണം. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കത്തക്കവിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതിസൗഹൃദശൈലികൾ അനുവർത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളം-മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുധ, സഭാ സെക്രട്ടറി എബി ടി. മാമ്മൻ, വികാരി ജനരാൾ മാത്യു ജോൺ, സഭാ ആത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, വൈദിക ട്രസ്റ്റി ഡേവിഡ് ദാനിയേൽ, മെത്രാപ്പൊലീത്തയുടെ സെക്രട്ടറി കെ.ഇ. ഗീവർഗീസ്, ഭദ്രാസന സെക്രട്ടറി സജു ബി. ജോൺ, ട്രഷറർ ജീമോൻ മണലുകാലായിൽ തുടങ്ങിയവർ സംസാരിച്ചു. സഭ നൽകിയ മൂന്നേക്കർ 31 സെന്റ് സ്ഥലത്താണ് ഭവനനിർമാണം ഉൾപ്പെടെ പുനരധിവാസപദ്ധതികൾ ഒരുക്കുക.





Leave a Reply