മാനന്തവാടിയിൽ ജനവാസമേഖലയിൽ മാലിന്യത്തിന് തീയിട്ടു: അധികൃതർ നടപടിക്കൊരുങ്ങുന്നു
മാനന്തവാടി: ക്ലബ്കുന്നിലെ ജനവാസമേഖലയിൽ കെട്ടിടത്തിനുള്ളിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ട് തീയിട്ട സംഭവം നാട്ടുകാരിലും അധികൃതർക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്ന് മറ്റൊരു തീപിടുത്തം അണയ്ക്കാൻ പോയ മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കെട്ടിടത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ അനിയന്ത്രിതമായി കത്തിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച പുറംലോകമറിഞ്ഞത്. ഉടമയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ മാലിന്യം കത്തിക്കുന്നതെന്നാണ് അവിടെയുണ്ടായിരുന്ന തൊഴിലാളികൾ നൽകിയ മറുപടി.
വീടുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ പ്രദേശത്ത് ഇത്തരത്തിൽ തീയിടുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കാറ്റടിച്ചാൽ തീ പടരാൻ നിമിഷങ്ങൾ മാത്രം മതിയെന്നിരിക്കെ, അടച്ചിട്ട സ്ഥലത്തെ തീപിടുത്തം കെട്ടിടത്തിന്റെ ഘടനയെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും കത്തുമ്പോഴുണ്ടാകുന്ന വിഷപ്പുക ശ്വസിക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് മുതിർന്നവർക്കും കുട്ടികൾക്കും മാരകമായ ഭീഷണിയാണ്. സ്വന്തം ലാഭത്തിനായി നിയമവിരുദ്ധമായി മാലിന്യം കത്തിച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.





Leave a Reply