പൊൻകുഴിയിൽ വീണ്ടും ലഹരിവേട്ട; മാരക രാസലഹരിയുമായി യുവാവ് പിടിയിൽ
ബത്തേരി: വയനാട് അതിർത്തിയായ പൊൻകുഴിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക രാസലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. കാസർഗോഡ് മഞ്ചേശ്വരം സീത്താൻഗോളി സ്വദേശി മുഹമ്മദ് സുമൈറിനെയാണ് (28) 63.957 ഗ്രാം മെത്താഫിറ്റമിനുമായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് സുമൈറെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഏകദേശം നാല് ലക്ഷം രൂപയോളം വില വരും. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, അനീഷ് എ.എസ്, വിനോദ് പി.ആർ, ചാൾസ് കുട്ടി റ്റി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ ധന്വന്ത് കെ.ആർ, മുഹമ്മദ് നിഷാദ് കെ.യു, ആദിത്യൻ എസ്.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി.കെ, ഡ്രൈവർ അനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഈ മേഖലയിൽ നിന്നും എം.ഡി.എം.എയും മെത്താഫിറ്റമിനുമായി മൂന്ന് പേർ പിടിയിലായിരുന്നു. ലഹരി മാഫിയക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുമെന്ന് എക്സൈസ് അറിയിച്ചു.





Leave a Reply