വനം വകുപ്പ് ആർ. ആർ. ടി. ക്ക് അത്യാധുനിക ഉപകരണങ്ങൾ കൈമാറി പ്രിയങ്ക ഗാന്ധി എം. പി.
കല്പറ്റ: ജെ.എസ്.ഡബ്യു. വിന്റെ സി. എസ്. ആർ. ഫണ്ട് ഉപയോഗപ്പെടുത്തി ലഭ്യമാക്കിയ അത്യാധുനിക ഉപകരണങ്ങൾ പ്രിയങ്ക ഗാന്ധി എം.പി. വനം വകുപ്പിന്റെ ആർ. ആർ. ടി. ക്ക് കൈമാറി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും വൈൽഡ് ലൈഫ് വാർഡനുമായ വരുൺ ഡാലിയ ഐ. എഫ്. എസ്. ഉപകരണങ്ങൾ ഏറ്റുവാങ്ങി. നേരത്തെ ഇതേ കമ്പനിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഹൈലക്സ് വാഹനം പ്രിയങ്ക ഗാന്ധി എം.പി. ആർ. ആർ. ടിക്ക് കൈമാറിയിരുന്നു. ഹൈ ഡെഫിനിഷൻ റേഞ്ച് ഇൻഫ്രാ റെഡ് ബൈനോക്കുലർ, തെർമൽ ക്യാമറ, ക്യാമറ ട്രാപ്പ്, ഷീൽഡ്, ലൈറ്റുകൾ ഉൾപ്പടെ 1.34 കോടി രൂപയുടെ ഉപകാരണങ്ങളാണ് കൈമാറിയത്.
പഞ്ചാരക്കൊല്ലിയിലെ രാധയുടെ കൊലപാതകത്തിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ മതിയായ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ ന്യൂനത ചൂണ്ടിക്കാണിച്ചിരുന്നു. സി. എസ്. ആർ. ഫണ്ട് ലഭ്യമാക്കി ഉപകരണങ്ങൾ എത്തിക്കാമെന്ന് അന്ന് പ്രിയങ്ക ഗാന്ധി എം. പി. നൽകിയ ഉറപ്പാണ് പാലിക്കപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ ഡോ. അരുൺ സക്കറിയയുൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചയിലും ഇത് ഉന്നയിക്കപ്പെട്ടിരുന്നു. എം. എൽ. എ. മാരായ ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, അഡീഷണൽ ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ശെൽവൻ ഐ. എഫ്. എസ്., ജെ. എസ്. ഡബ്യു സോണൽ ഹെഡ് പെഡ്ഡണ്ണ ബീഡലാ, ഡോ. അനുമോദ് എൻ., ബത്തേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നസ്ന ടി.ടി., രാജേഷ് പട്ടേരി, വിഷ്ണു ഒ. തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply