വയനാട് ഫണ്ടിനെതിരായ ആരോപണം; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന്റെ വയനാട് ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ഡിജിപിക്ക് പരാതി നൽകി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോൺഗ്രസിനെ മോശമായി ചിത്രീകരിക്കാനും വ്യാജ സ്ക്രീൻഷോട്ടുകളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ചില ആളുകളുടെ പേരുകളും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
വയനാട് ദുരിതബാധിതർക്കു വീട് നിർമിക്കാൻ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകൾ കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടിരുന്നു. കോൺഗ്രസ് ഒരുക്കിയ പ്രത്യേക ആപ് വഴി ശേഖരിച്ച തുകയും യൂത്ത് കോൺഗ്രസ് കെപിസിസിക്ക് നൽകിയ 1,05,00,000 രൂപയും ഉൾപ്പെടെ സമാഹരിച്ചത് 5,38,21,632 രൂപയാണ്.
ആദ്യഘട്ട പുനരധിവാസ പ്രവർത്തനങ്ങൾക്കായി 3.245 ഏക്കർ സ്ഥലം വാങ്ങാൻ 3,68,36,385 രൂപ ചെലവഴിച്ചു. റജിസ്ട്രേഷൻ, ടിഡിഎസ്, സർവേ എന്നിവയ്ക്ക് ഉൾപ്പെടെ ചെലവായതാണ് ഈ തുക. ആപ് തയാറാക്കാൻ 9.3 ലക്ഷം രൂപയും ചെലവായി. 2–ാം ഘട്ടത്തിൽ 2.18 ഏക്കർ ഭൂമി വാങ്ങാൻ 2,50,30,212 രൂപ ചെലവഴിച്ചു. ഒന്നാംഘട്ടത്തിൽ ചെലവാക്കിയ തുക കഴിഞ്ഞു ശേഷിച്ചത് 1,60,55,247 രൂപയാണ്. അതിനാൽ 2–ാം ഘട്ടത്തിൽ ഭൂമിക്കായി കെപിസിസിയുടെ തനതു ഫണ്ടിൽ നിന്ന് 97,51,212 രൂപ അധികമായി ചെലവഴിച്ചു.
ഇനി റജിസ്ട്രേഷനും സർവേക്കും മറ്റുമായി 73,90,985 രൂപ ആവശ്യമുണ്ട്. ഈ തുക പാർട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതുവരെ ആകെ ചെലവായത് 6,27,96,597 രൂപയാണ്. ദുരിതാശ്വാസ ഫണ്ടിൽ 7,76,247 രൂപ ശേഷിക്കുന്നുണ്ട്.





Leave a Reply