രക്തം വാർന്ന് റോഡിൽ കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വിസമ്മതിച്ചു : മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു
കൽപ്പറ്റ: ദേശീയപാതയ്ക്കരികിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ആംബുലൻസ് വരട്ടെ എന്ന് പറഞ്ഞ് പോലീസുകാർ കൈയൊഴിഞ്ഞ കുഞ്ഞിനെ ഒരു മണിക്കൂറിന് ശേഷമെത്തിയ ആംബുലൻസിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഞ്ചുമിനിറ്റ് നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വ വൈകീട്ട് അഞ്ചോടെയാണ് മുത്തങ്ങ പൊൻകുഴിപ്പിൻ ദേശീയപാതയോരത്തുണ്ടായ അപകടത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മനു (11) മരിച്ചത്. സൈക്കിൾ മര കുറ്റിയിൽ ഇടിച്ച് മറിഞ്ഞതാണ് അപകടകാരണം. കലൂർ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മകനെ തോളിലിട്ട് വാഹനം കാത്തുനിൽക്കുമ്പോഴാണ് ഹൈവേ പോലീസ് വന്നത്. ചോരയുള്ളതു കൊണ്ട് പോലീസ് വാഹനത്തിൽ കയറ്റിയില്ലെന്ന് പിതാവ് ബിനു പറഞ്ഞു.
ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പാലിറ്റി ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.





Leave a Reply