കണിയാരം-പിലാക്കാവ് റോഡ് പണി തടഞ്ഞ് സി.പി.എം. പ്രതിഷേധം; റീ ടാറിങ് വേണമെന്ന് ആവശ്യം
മാനന്തവാടി: അറ്റകുറ്റപ്പണി നടത്തി മാസങ്ങൾക്കകം തകർന്ന കണിയാരം-പിലാക്കാവ് റോഡിലെ കുഴികൾ കല്ലും പാറപ്പൊടിയുമിട്ട് അടക്കാനുള്ള നീക്കം സി.പി.എം. പ്രവർത്തകർ തടഞ്ഞു. മാനന്തവാടി നഗരസഭയിലുൾപ്പെടുന്ന റോഡിൽ കണിയാരം മുതൽ കണിയാരം എ.എൽ.പി. സ്കൂൾ വരെയുള്ള ഭാഗത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണിയാണ് മാസങ്ങൾക്കകം തകർന്നത്. ഇതേത്തുടർന്ന് സി.പി.എം. പ്രവർത്തകർ ആഴ്ചകൾക്ക് മുൻപ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. മഴ മാറുമ്പോൾ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ പണി നീളുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ചക്രസ്തംഭന സമരം നടത്താൻ സി.പി.എം. തീരുമാനിച്ചിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ കല്ലും പാറപ്പൊടിയുമിട്ട് കുഴിയടക്കാൻ ശ്രമം നടന്നത്. റോഡ് പൂർണമായി റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പണി തടയുകയും കുഴിയിലിട്ട കല്ലുകൾ തിരിച്ചെടുപ്പിക്കുകയും ചെയ്തു. റോഡ് പുനരുദ്ധരിക്കും വരെ പ്രതിഷേധം തുടരുമെന്ന് അറിയിച്ച സമരത്തിന് എ.കെ. റൈഷാദ്, കെ. രാജീവൻ, കെ.എസ്. സുധീഷ്, പി.കെ. അഭിലാഷ്, എ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply