ചിറക്കരയിലെ പട്ടയ പ്രശ്നം അടിയന്തരമായി പരിഹരിക്കണം: എസ്.ഡി.പി.ഐ.
ചിറക്കര: മാനന്തവാടി മുൻസിപ്പാലിറ്റിയിലെ 37-ാം വാർഡായ ചിറക്കരയിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ. ചിറക്കര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിജിറ്റൽ സർവ്വേ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പട്ടയം നൽകുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.
പാരിസൺസ് എസ്റ്റേറ്റ് നികുതി അടയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, വർഷങ്ങളായി നികുതി അടച്ചിരുന്നവരിൽ നിന്ന് പോലും നികുതി സ്വീകരിക്കുന്നത് അധികൃതർ നിർത്തിവെച്ചു. ഇതിന്റെ ഫലമായി, കിസാൻ സമ്മാൻ നിധിയായി ലഭിച്ചിരുന്ന 6000 രൂപ പലർക്കും നഷ്ടമായി. 120-ലധികം കുടുംബങ്ങളാണ് ഈ പ്രശ്നം കാരണം ദുരിതത്തിലായിരിക്കുന്നത്.
പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് സൈദ് പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖ്, ജില്ലാ പ്രവർത്തക സമിതി അംഗം ഇ. ഉസ്മാൻ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് കെ. സുബൈർ, സെക്രട്ടറി കെ. നൗഷാദ്, വി.കെ. മുഹമ്മദലി, ഫൈസൽ പഞ്ചാരക്കൊല്ലി, അബ്ദു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി നാസർ കെ സ്വാഗതവും ട്രഷറർ ബഷീർ കെ നന്ദിയും പറഞ്ഞു.





Leave a Reply