വയനാട് ഉൾപ്പെടെ സംസ്ഥാനത്ത് ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
വയനാട് ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുംമൂട്, കണ്ണനാകുഴി, ലക്ഷ്‌മി സദനത്തിൽ രാജേന്ദ്രൻ പിള്ള എന്ന ബിജു നെടുമ്പള്ളിലിനെയാണ് മാനന്തവാടി പോലീസ് മാവേലിക്കരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
നെതർലൻഡിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും വിസ നടപടികൾക്കായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി കൈപ്പറ്റി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 ഓളം പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്.
വിസ ലഭിച്ചില്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് ചെക്കുകളും നൽകിയിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും വിസയോ പണമോ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വയനാട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാനന്തവാടി എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐമാരായ ഷിബു പോൾ, വി.ബി. ശിവാനന്ദൻ, എ.എസ്.ഐ ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനീഷ് കുമാർ, സൈബർ സെല്ലിലെ കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





Leave a Reply