സർക്കാർ പങ്കാളിത്തത്തോടെ വിശ്വസനീയമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം: കെ.പി.എസ്.ടി.എ
കല്‍പ്പറ്റ: സർക്കാർ പങ്കാളിത്തത്തോടെ വിശ്വസനീയമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സായാഹ്നത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ജൂൺ 2025-ൽ നിലവിലെ മെഡിസെപ്പ് കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളുമായി പുതിയ കരാറിലേർപ്പെടുമ്പോൾ സർവീസ് സംഘടനകൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. അന്യായമായ പ്രീമിയം വർധന ഒഴിവാക്കുക, ജീവനക്കാർക്കും അധ്യാപകർക്കും ഓപ്ഷൻ സൗകര്യം ഉറപ്പാക്കുക, ചികിത്സാ ചെലവ് പൂർണമായും ലഭ്യമാക്കുക, മികച്ച ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
അധ്യാപക തസ്തിക നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്ന് യോഗം ആരോപിച്ചു. തസ്തിക നിർണയത്തിൽ ഇ.ഐ.ഡി. (EID) ഉള്ള കുട്ടികളെക്കൂടി പരിഗണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനത്തിലെ അവ്യക്തതകൾ ഉടൻ പരിഹരിച്ച് എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക-മറ്റു സ്പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനം വേഗത്തിലാക്കണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എം. വിൽസൺ, ബിജു മാത്യു, ടി.എൻ. സജിൻ, എം. പ്രദീപ്കുമാർ, ഷാജു ജോൺ, ടി.എം. അനൂപ്, സി.കെ. സേതു, ജോൺസൻ ഡിസിൽവ, ബിന്ദു തോമസ്, എം.ഒ. ചെറിയാൻ, എം.പി.കെ. ഗിരീഷ്കുമാർ, എം.പി. സുനിൽകുമാർ, ഷിജു കുടിലിൽ, ശ്രീജേഷ് ബി. നായർ, എം.ടി. ബിജു, ടി. അക്ബർ അലി എന്നിവർ പ്രസംഗിച്ചു.





Leave a Reply