May 4, 2026

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്

0
site-psd-m219
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍ സ്വദേശി നിഷാന്ത്(39), പത്തനംതിട്ട സ്വദേശികളായ സിബിന്‍ ജേക്കബ്ബ്(36),ജോജി(38), സതീഷ് കുമാര്‍(46), പുല്‍പ്പള്ളി സ്വദേശി കെ.പി. സുബീഷ്(36) എന്നിവരെയാണ് സാഹസികമായി പോലീസ് പിടികൂടിയത്. ഞായറാഴ്ച തൃശൂര്‍, ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട, റാന്നിയില്‍ നിന്നാണ് ഞായറാഴ്ച സിബിന്‍, ജോജി എന്നിവരെ പിടികൂടിയത്. ഞായറാഴ്ച തിരുവനന്തപുരം, പൊങ്ങുമൂട്ടില്‍ നിന്നാണ് സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. സുബീഷിനെ ശനിയാഴ്ച ചേകാടിയില്‍ നിന്നും പിടികൂടി. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ സുഹാസ് എന്ന അപ്പു(40), കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61) എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ഇതോടെ കവര്‍ച്ചാ സംഘത്തിലെ ഏഴ് പേര്‍ പിടിയിലായി.

ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ്് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബാംഗ്‌ളൂരില്‍ പോയി തിരിച്ചു വരവെ ഈ സംഘം രണ്ട് കാറുകളിലും ഗുഡ്സ്സിലുമായി പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനവും ലാപ്‌ടോപ്പ്, ടാബ്, മൊല്‍ൈഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളും കവരുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *