തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫ് ചരിത്രവിജയം നേടും
കൽപ്പറ്റ :തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ എൽഡിഎഫ് ചരിത്രവിജയം നേടും. തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമായി. സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ നിശ്ചയിച്ചു. പ്രചാരണവും തുടങ്ങി.
സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനക്കുതിപ്പിന്റെ ഒരുപതിറ്റാണ്ടാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ ജില്ലയുടെ കുതിപ്പ് സ്വപ്‌നസമാനമായിരുന്നു. വയനാടിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളാണ് പൂർത്തിയായതും പുരോഗമിക്കുന്നതും. നാടിന്റെ ചിരകാല ആവശ്യമായിരുന്ന സർക്കാർ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കി. ചുരത്തിലെ യാത്രാദുരിതത്തിന് പരിഹാരത്തിനായി ഇടപെടൽ നടത്തി. ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണം തുടങ്ങി. പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരം ബദൽ പാതയുടെ അലൈൻമെന്റിന് അംഗീകാരമായി. തളിപ്പുഴ–ചിപ്പിലിത്തോട് പാതയുടെ ഡിപിആറിന് ടെൻഡർ ക്ഷണിച്ചു. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാകുകയാണ്. പാതകളെല്ലാം ഹൈടെക്കായി. നിരവധി പാലങ്ങൾ നിർമിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കുതിച്ചുചാട്ടമുണ്ടായി. സർക്കാർ ജില്ലയെ ചേർത്തുപിടിച്ചു. ജില്ലയിലുണ്ടായ പൊതുവികസനവും ക്ഷേമപ്രവർത്തനങ്ങളും ഇടതുമുന്നണിയുടെ മുന്നേറ്റം സുഗമമാക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ഭരണസമിതികൾ അഞ്ചുവർഷം അധികാരത്തർക്കത്തിൽ തമ്മിൽത്തല്ലി. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾപോലും നടപ്പാക്കിയില്ല. അഴിമതിയും സ്വജനപക്ഷപാതിത്വവും മുഖമുദ്രയാക്കി പ്രാദേശിക വികസനം മുരടിപ്പിച്ചു. ഇതിനെതിരെകൂടിയുള്ള വിധിയെഴുത്താകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതാക്കളുടെ ചതിയിൽ അവരുടെ മുതിർന്ന നേതാക്കൾക്കുതന്നെ ജീവനൊടുക്കേണ്ടിവന്നു. നിയമനക്കോഴയിലൂടെയും വായ്‌പാതട്ടിപ്പിലൂടെയും നിരവധി കുടുംബങ്ങളുടെ ജീവിതം വഴിയാധാരമാക്കി.





Leave a Reply