കൊയ്യാറായ പാടത്ത് കാട്ടാനകളുടെ വിളയാട്ടം :ഏക്കറുകണക്കിന് നെൽകൃഷി നശിപ്പിച്ചു
ബത്തേരി:നൂൽപുഴപഞ്ചായത്തിലെ തോട്ടാമൂല കാരപ്പൂതാടിയിൽ കാട്ടാനകളിറങ്ങി വ്യാപകമായി നെൽക്കൃഷി നശിപ്പിച്ചു. സുരക്ഷാ വേലി തകർത്താണ് ആനക്കൂട്ടം കൊയ്ത്തിന് പാകമായ കൃഷി പാടെ നശിപ്പിച്ചത്. കാരപ്പൂതാടി പട്ടയാട്ട് ചന്ദ്രൻ, സൗന്ദർ രാജ്, ഹരീഷ്കുമാർ, വാസു, ഹരിതമല മനോജ്, കൊട്ടയാട് ഗംഗാധരൻ എന്നിവരുടെ നെല്ലും ശിവരാമന്റെ കമുകിൻ തോട്ടവും കാട്ടാനകൾ ചവിട്ടിയും ഭക്ഷിച്ചും നശിപ്പിച്ചു.
വിത്തിട്ടതു മുതൽ ഉറങ്ങാതെ കാവലിരുന്ന നെല്ലാണ് പാകമായപ്പോൾ കാട്ടാനകൾ കൊയ്തെടുത്തത്. വനംവകുപ്പിന്റെ വൈദ്യുത വേലികൾ ഫലവത്തല്ലാതായതോടെ കർഷകർ സ്വന്തം നിലയിൽ നിർമിച്ച വേലിയാണ് കാട്ടാനകൾതകർത്തത്. കാട്ടാനകൾക്കു പുറമെ കുരങ്ങുകളും മാൻകൂട്ടവും പന്നിക്കൂട്ടവും പാടത്തിറങ്ങി കൃഷി നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.
കാവലിരുന്ന കർഷകർ രാത്രിഭക്ഷണത്തിനായി വീടുകളിലേക്ക് പോയ സമയത്താണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നെൽവയലിലിറങ്ങിയത്. വിവരമറിഞ്ഞെത്തിയ വനപാലകരും കർഷകരും ചേർന്ന് കാട്ടാനകളെ തുരത്തി. എന്നാൽ ഏറെക്കഴിയും മുൻപ് വീണ്ടും അവ തിരികെയെത്തി. ഒന്നോ രണ്ടോ പേർ ചേർന്ന് ഓടിച്ചാൽ കട്ടാനകൾ കൃഷിയിടം വിട്ടു പോകുന്നില്ലെന്നും കൂട്ടത്തോടെ ആളും വെളിച്ചവും പടക്കവും എത്തിയാൽ മാത്രമേ ആനകൾ കാട്ടിലേക്ക് പിന്തിരിയുന്നുള്ളുവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.





Leave a Reply