ജില്ലാ പഞ്ചായത്ത് ഉയർന്ന ഭൂരിപക്ഷം എം സുനിൽ കുമാറിന്
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചത് കണിയാമ്പറ്റ ഡിവിഷനില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിച്ച എം. സുനില്‍കുമാര്‍. 9,378 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. പോള്‍ ചെയ്തതില്‍ 17,563 വോട്ടാണ് സുനില്‍കുമാറിന് ലഭിച്ചത്. തൊട്ടടുത്ത എതിരാളി എന്‍സിപി-എസിലെ പി.എം. സുകുമാരന് 8,185 വോട്ട് ലഭിച്ചു. ബിജെപിയിലെ ശരത്കുമാര്‍ 5,549 വോട്ട് നേടി.
നൂല്‍പ്പുഴ ഡിവിഷന്‍ നേടിയ കോണ്‍ഗ്രസിലെ ഷീജ സതീഷിനാണ് ഏറ്റവും കുറവ് ഭൂരിപക്ഷം-272 വോട്ട്. ഡിവിഷനില്‍ 10,298 വോട്ട് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ ബിന്ദു മനോജിന് 10,026 വോട്ട് ലഭിച്ചു. ബിജെപിയിലെ സാവിത്രി കൃഷ്ണന്‍കുട്ടിക്ക് 4,576 വോട്ട് കിട്ടി. അമ്പലവയല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ജിനി തോമസ് നേരിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. 342 വോട്ടാണ് ഭൂരിപക്ഷം. അവര്‍ക്ക് 11,200 ഉം സിപിഎമ്മിലെ എന്‍.പി. കുഞ്ഞുമോള്‍ക്ക് 10,858 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ഏലിയാമ്മ വര്‍ഗീസ് 342 വോട്ട് നേടി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് ജിനി തോമസ്. സിപിഎം മീനങ്ങാടി ഏരിയ മുന്‍ സെക്രട്ടറിയാണ് എന്‍.പി. കുഞ്ഞുമോള്‍.
തവിഞ്ഞാല്‍, കേണിച്ചിറ, മേപ്പാടി ഡിവിഷനുകളില്‍ ശക്തമായ മത്സരമാണ് നടന്നത്. തവിഞ്ഞാലില്‍ കോണ്‍ഗ്രസിലെ ലിസി ജോസ് 779 വോട്ടിനാണ് വിജയിച്ചത്. 10,204 വോട്ട് അവര്‍ നേടി. സിപിഎമ്മിലെ റഹീമ വാളാട് 9,425 വോട്ട് പിടിച്ചു. ബിജെപിയിലെ ശോഭ ഷാജി 38881 വോട്ട് നേടി. കേണിച്ചിറയില്‍ 861 വോട്ടാണ് കോണ്‍ഗ്രസിലെ അമല്‍ ജോയിയുടെ ഭൂരിപക്ഷം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ അമലിന് 8,836 വോട്ട് ലഭിച്ചു. സിപിഐയിലെ കെ.എം. ബാബു 7,975 വോട്ട് നേടി. ബിജെപിയിലെ കലേഷ് സത്യാലയം 5,776 വോട്ട് കരസ്ഥമാക്കി. മേപ്പാടിയില്‍ മുസ്‌ലിംലീഗിലെ ടി. ഹംസ 760 വോട്ടിനാണ് സിപിഐയിലെ എ. ബാലചന്ദ്രനെ മറികടന്നത്. ഹംസയ്ക്ക് 10,267 ഉം ബാലചന്ദ്രന് 9507 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ടി.എം. സുബീഷ് 2885 വോട്ട് നേടി. എഎപിയിലെ സദീറിനു 477 വോട്ട് ലഭിച്ചു.
മുള്ളന്‍കൊല്ലി പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ഗിരിജ കൃഷ്ണന്‍ ഉജ്വല വിജയമാണ് നേടിയത്. 6,768 വോട്ടാണ് ഭൂരിപക്ഷം. കാലാവധി കഴിഞ്ഞ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയാണ് ഗിരിജ. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.പി. സൂര്യമോള്‍ക്ക് 7,407 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ മുകുന്ദന്‍ പള്ളിയറ 5057 ഉം സ്വതന്ത്രന്‍ എ. ചന്തുണ്ണി 636 ഉം വോട്ട് നേടി. തോമാട്ടുചാല്‍, പടിഞ്ഞാറത്തറ, തരുവണ ഡിവിഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തിന് ഉടമകളായി. തോമാട്ടുചാലില്‍ 6,303 വോട്ടാണ് കോണ്‍ഗ്രസിലെ വി.എന്‍. ശശീന്ദ്രന്റെ ഭൂരിപക്ഷം. അദ്ദേഹത്തന് 14,478 ഉം തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ആര്‍ജെഡിയിലെ പി.വി. വേണുഗോപാലിന് 8,175 ഉം വോട്ട് കിട്ടി. ബിജെപിയിലെ കെ. സദാനന്ദന്‍ 4,440 ഉം എസ്ഡിപിഐയിലെ ജാഫര്‍ 1,856 ഉം എഎപിയിലെ എന്‍. സല്‍മാന്‍ 545 ഉം വോട്ട് കരസ്ഥമാക്കി. പടിഞ്ഞാറത്തറയില്‍ 5,581 വോട്ടാണ് മുസ്‌ലിം ലീഗിലെ കമല രാമന്റെ ഭൂരിപക്ഷം. 13,476 വോട്ട് കോണി അടയാളത്തില്‍ പതിഞ്ഞു. ആര്‍ജെഡിയിലെ ശാരദ മണിയന് 7,895 വോട്ട് കിട്ടി. ബിജെപിയിലെ ചന്ദ്രിക ചന്ദ്രന്‍ 3,166 വോട്ട് കരസ്ഥമാക്കി. പട്ടികവര്‍ഗ വനിതാ സംവരണ ഡിവിഷനാണ് പടിഞ്ഞാറത്തറ.
തരുവണയില്‍ മുസ്‌ലിംലീഗിലെ പി. മുഫീദ തെസ്‌നി 5,710 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
13,292 വോട്ട് അവര്‍ക്ക് ലഭിച്ചു. സിപിഎമ്മിലെ പി.എം. ആസ്യ 7,582 വോട്ട് നേടി. ബിജെബിയിലെ വിജിഷ സജീവനു 2,627 ഉം എസ്ഡിപിഐയിലെ സഫീനയ്ക്ക് 1,339 ഉം വോട്ട് ലഭിച്ചു.
കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ജോസഫിനും സ്ഥാനാര്‍ഥിയുണ്ടായിരുന്ന മീനങ്ങാടി ജനറല്‍ ഡിവിഷനിലും നല്ല മത്സരമാണ് നടന്നത്. സിപിഎമ്മിലെ ബീന വിജയന്‍ 1,415 വോട്ട് ഭൂരിപക്ഷത്തിനാണ് ഡിവിഷനില്‍ വിജയിച്ചത്. 12,373 വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ പതിഞ്ഞു. യുഡിഎഫിലെ ഗൗതം ഗോകുല്‍ദാസിന് 10,958 വോട്ട് ലഭിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റാണ് ഗൗതം. ബിജെപിയിലെ കെ. ശ്രീനിവാസന്‍ 2,835 വോട്ട് നേടി. കേരള കോണ്‍ഗ്രസ് ജോസഫിലെ ലിന്റോ കെ. കുര്യാക്കോസിന് 707 വോട്ട് മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഡിവിഷനില്‍ പലവട്ടം പ്രചാരണത്തിന് ഇറങ്ങിയെങ്കിലും വോട്ടര്‍മാരില്‍ ചലനം ഉണ്ടാക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം ഇലക്റ്റഡ് വൈസ് പ്രസിഡന്റും യൂത്ത് കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായിരുന്ന ലിന്റോ കോണ്‍ഗ്രസ് വിട്ടാണ് മത്സരത്തിനിറങ്ങിയത്.
2,270 വോട്ടാണ് തിരുനെല്ലിയില്‍ സിപിഎമ്മിലെ കെ.ആര്‍. ജിതിന്റെ ഭൂരിപക്ഷം. 12,179 വോട്ട് അദ്ദേഹത്തിനു ലഭിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാണ് ജിതിന്‍. കോണ്‍ഗ്രസിലെ ഫിലിപ്പ് ജോര്‍ജ് 9,909 വോട്ട് നേടി. ബിജെപിയിലെ കെ. മോഹന്‍ദാസിന് 3,189 ഉം ബിഎസ്പിയിലെ ഗോപകുമാറിന് 524 ഉം വോട്ട് കിട്ടി.
പനമരം പട്ടികവര്‍ഗ വനിതാ സംവരണ ഡിവിഷനില്‍ 1,764 വോട്ട് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ ബീന സജി വിജയിച്ചത്. ബീനയ്ക്ക് 9,398 വോട്ട് ലഭിച്ചു. സിപിഎമ്മിലെ അനീറ്റ ഫെലിക്‌സ് 7,634 വോട്ട് നേടി. ബിജെപിയിലെ രമ വിജയന്‍ 3,967 വോട്ട് കരസ്ഥമാക്കി.
മുട്ടില്‍ ഡിവിഷനില്‍ മുസ്‌ലിം ലീഗിലെ ടി.കെ. നസീമയ്ക്ക് 1,838 വോട്ടാണ് ഭൂരിപക്ഷം. 11,899 വോട്ട് കോണി അടയാളത്തില്‍ വീണു. സിപിഎമ്മിലെ കെ ഹസീന 10051 വോട്ട് നേടി. ബിജെപിയിലെ ഹേമലത വിശ്വനാഥന് 3365 വോട്ട് ലഭിച്ചു.
വൈത്തിരി ഡിവിഷനില്‍ കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണന്‍ 1,023 വോട്ടിന് വിജയിച്ച് ഇടതുപക്ഷത്തെ ഞെട്ടിച്ചു. എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കരുതിയ ഡിവിഷനാണ് വൈത്തിരി. ചന്ദ്രികയ്ക്ക് 13,994 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ അനസ് റോസ്‌ന സ്റ്റെഫി 12,971 വോട്ട് നേടി. ചന്ദ്രിക കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അനസ് റോസ്‌ന പൊഴുതന പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. ബിജെപിയിലെ സിന്ധു ആയിരവീട്ടില്‍ 3,257 വോട്ട് നേടി.
എടവക ഡിവിഷനില്‍ 1,579 വോട്ടിനാണ് കോണ്‍ഗ്രസിലെ ജിത്സന്‍ തൂപ്പുംകര വിജയിച്ചത്. 10,246 വോട്ട് ജില്‍സനു ലഭിച്ചു. സിപിഎമ്മിലെ ജസ്റ്റിന്‍ ബേബി 8,667 വോട്ട് നേടി. ബിജെപിയിലെ അമൃത്‌രാജ് ജോര്‍ജിന് 2,606 വോട്ട് ലഭിച്ചു. കാലാവധി പൂര്‍ത്തിയായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷനാണ് ജസ്റ്റിന്‍ ബേബി.
വെള്ളമുണ്ടയില്‍ മുസ്‌ലിം ലീഗിലെ സല്‍മ മോയിക്ക് 2,219 വോട്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. 10,290 വോട്ട് അവര്‍ക്ക് കിട്ടി. സിപിഎമ്മിലെ സുധി രാധാകൃഷ്ണന്‍ 8,071 വോട്ട് പിടിച്ചു. ബിജെപിയിലെ ശ്രീജിത3,999 വോട്ട് നേടി.





Leave a Reply