ദേവസ്വം നിക്ഷേപം പൂർണ്ണമായും തിരിച്ചുനൽകി തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക്
മാനന്തവാടി: തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപത്തുക പൂർണ്ണമായും തിരിച്ചുനൽകിയതായി തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ തെറ്റായി വ്യാഖ്യാനിച്ച് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ബാങ്കുമായുള്ള ഇടപാടുകൾ നിർത്തലാക്കിയതോടെയാണ് നൂറു വർഷത്തോളമുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ആകെ 17 കോടി രൂപയുടെ നിക്ഷേപത്തിൽ 9 കോടിയോളം രൂപ നേരത്തെ തന്നെ തിരിച്ചുനൽകിയിരുന്നു. ബാക്കി തുക കൂടി മടക്കി നൽകാൻ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ഒമ്പതിന് മുൻപ് തുക നൽകാൻ ഹൈക്കോടതി സിറ്റിംഗിൽ ധാരണയായിരുന്നു. എന്നാൽ നിശ്ചയിച്ച കാലാവധിക്കും മുൻപേ, ഡിസംബർ 31-ഓടെ തന്നെ മുഴുവൻ തുകയും തിരിച്ചുനൽകാൻ ബാങ്കിന് സാധിച്ചു.
ബാങ്ക് പണം തിരിച്ചുനൽകുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ ബാങ്കിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഭരണസമിതി പറഞ്ഞു. ഒരു നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും മുപ്പതിനായിരത്തിലധികം മെമ്പർമാരുമുള്ള ബാങ്ക്, തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം എന്നും കാത്തുസൂക്ഷിക്കുമെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സി.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ, ഡയറക്ടർമാരായ ഐ.എസ്. സ്റ്റീഫൻ, പി.എം. അബ്ദുൽ നാസർ, സെക്രട്ടറി പി.ആർ. ഷിബു എന്നിവർ പങ്കെടുത്തു.





Leave a Reply