അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അടിസ്ഥാന വർഗ്ഗത്തോടുള്ള ചതി: ചാണ്ടി ഉമ്മൻ എം.എൽ.എ
മാനന്തവാടി: കേരള സർക്കാർ ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് അടിസ്ഥാന വർഗ്ഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. ആദിവാസി ഊര് മൂപ്പൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി വീതം നൽകണമെന്ന നിയമം നിലവിലുണ്ടായിട്ടും അത് നടപ്പിലാക്കാതെ സർക്കാർ നിയമലംഘനം നടത്തുകയാണ്. വയനാട്ടിൽ 5,000 ഏക്കർ (2018 ഹെക്ടർ) ഭൂമി വിതരണം ചെയ്യാൻ സുപ്രീം കോടതിയുടെ വിധിയും കേന്ദ്ര സർക്കാരിന്റെ അനുവാദവും ഉണ്ടായിട്ടും മന്ത്രി കേളുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥ മൂലം അത് വൈകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് കൂലിയും ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള അരിയും ലഭിച്ചില്ലായിരുന്നുവെങ്കിൽ വയനാട്ടിലെ ഗ്രാമങ്ങളിൽ പട്ടിണിമരണം നിത്യസംഭവമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ അശാസ്ത്രീയമായ സർവ്വെ റിപ്പോർട്ട് തള്ളിക്കളയുന്നതിനും, പാവപ്പെട്ടവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ അരിയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനുമായി പാർലമെന്റ് ബജറ്റ് സമ്മേളന കാലയളവിൽ രാജ്യത്തെ ആദിവാസി എം.പിമാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളൻ ചടങ്ങിൽ അറിയിച്ചു. അശാസ്ത്രീയ പ്രഖ്യാപനത്തിനെതിരെ ഗ്രാമസഭകളും ഊരുകൂട്ടങ്ങളും പ്രമേയം പാസ്സാക്കി നീതി ആയോഗിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഉഷാ വിജയൻ, കൗസല്യ, ശ്രീജ ബാവലി, വൈശാഖ് തിരുനെല്ലി, പ്രദീപൻ പിലാക്കാവ് എന്നീ ജനപ്രതിനിധികളെ ചാണ്ടി ഉമ്മൻ ആദരിച്ചു. പി.ടി. ജോൺ, അബ്ദുറഹ്‌മാൻ ഇളങ്ങോളി, ഡോ. അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, പി.എസ്. മുരുകേശൻ, പാറക്കൽ ജോസ്, അഡ്വ. എൻ.കെ. വർഗ്ഗീസ്, കമ്മന മോഹനൻ എന്നിവർ സംസാരിച്ചു. ഉഷാ വിജയൻ സ്വാഗതവും വൈശാഖ് കാട്ടിക്കുളം നന്ദിയും രേഖപ്പെടുത്തി.





Leave a Reply