16 വയസുകാരന് ക്രൂര മർദ്ദനം : 18 വയസ്സുകാരനായ രണ്ടാമൻ പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ പോലീസ് അറസ്റ്റ് ചെയ്തു. മോശം വാക്ക് വിളിച്ചെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച കൽപ്പറ്റ മെസ് ഹൗസ് റോഡിൽ വെച്ചായിരുന്നു കൗമാരക്കാരന് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന തരത്തിൽ നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും വിശദമായ പരിശോധനയിൽ നാഫിക്ക് 18 വയസ്സ് കഴിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് കേസെടുത്തെങ്കിലും പ്രതി നാഫി ചികിത്സയിലാണെന്ന വ്യാജേന മേപ്പാടി വിംസ് ആശുപത്രിയിൽ അഭയം തേടിയിരുന്നു. എന്നാൽ കൃത്യമായ നിരീക്ഷണം നടത്തിയ പോലീസ് സംഘം, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഇയാളെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.
മർദനമേറ്റ 16 വയസ്സുകാരനെ പ്രതികൾ ചേർന്ന് മുഖത്തുൾപ്പെടെ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇവരുടെ സുഹൃത്ത് തന്നെയാണ് മൊബൈലിൽ പകർത്തിയത്. അടിയേറ്റ കുട്ടി പ്രതികളുടെ കാലുപിടിച്ച് മാപ്പ് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മർദനവിവരം കുട്ടി വീട്ടിൽ പറയാതിരുന്നതിനാൽ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് രക്ഷിതാക്കൾ സംഭവം അറിഞ്ഞത്. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. കുട്ടികൾ തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ് ഈ അക്രമത്തിൽ കലാശിച്ചത്.പ്രതിയായ നാഫി മറ്റൊരു കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.





Leave a Reply