മലയാളി വിദ്യാർഥിനിയെ ബംഗളൂരുവിൽ പീഡിപ്പിച്ച സംഭവം: ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പോലീസ് പിടികൂടി
ബത്തേരി: ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പോലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെ വെള്ളിയാഴ്ച വൈകീട്ടാണ് പോലീസ് പിടികൂടിയത്. വയനാട്ടിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റുമായാണ് കർണാടകയിലേക്ക് കൊണ്ടുപോയത്.
മേയ് 12-ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് ബംഗളൂരുവിൽ പഠിക്കുന്ന ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പിറ്റേദിവസം തന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. ഡിസിപിയുടെ കർശന നിർദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർചെയ്തത്.
ബംഗളൂരുവിലെ കോളജിൽ പഠിക്കുന്ന പെൺകുട്ടി പാർട്ട് ടൈമായി കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ ജോലിക്കു പോകാറുണ്ടായിരുന്നു. ഇതിനിടെ കട നഷ്ടത്തിലായതോടെ വിൽക്കാൻ ഒരുങ്ങിയ ഉടമകളെ സഹായിക്കാനാണ് ബത്തേരി സ്വദേശിയായ ഹൈനസ് എത്തിയത്. ഇതിന്റെ ഭാഗമായി ഇയാൾ ഒരു പാർട്ടി നടത്തുകയും പെൺകുട്ടിയും സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് രാത്രി പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളെ ജ്യൂസ് വാങ്ങാനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.





Leave a Reply