നാളെ കർണാടക ബന്ദ്; മലയാളി യാത്രക്കാരെയും ബാധിക്കും
കൽപ്പറ്റ: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകാൻ വീണ്ടും കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) ഉത്തരവിട്ടതോടെ കന്നഡ സംഘടനകൾ വ്യാഴാഴ്ച (13/08/26) നടത്താൻ നിശ്ചയിച്ച കർണാടക ബന്ദ് കടുക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. ബസുകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെ ബന്ദ് ബാധിക്കും. അതിനാൽ പൊതുജനങ്ങൾക്ക് യാത്രാ തടസം നേരിടേണ്ടിവരും. അന്തർസംസ്ഥാന യാത്രയെയും ബന്ദ് ബാധിച്ചേക്കും. പ്രത്യേകിച്ച് കർണാടക-തമിഴ്നാട് അതിർത്തിയിലെ അത്തിബെലെ മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെയും മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കന്നഡ സംഘടന നേതാവും മുൻ എം.എൽ.എയുമായ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് കർണാടക ബന്ദ്. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.
പൊതുഗതാഗതം, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കാം. എന്നാൽ, ബന്ദിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിടില്ല. നേരത്തെ സ്കൂളുകൾ അടച്ചിടണമെന്ന കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസിന്റെ ആഹ്വാനം പിൻവലിച്ചു.





Leave a Reply