എൻജിഒ യൂണിയൻ സമരത്തിന് ഉജ്വല വിജയം
കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടത്തിയ സമരത്തിന് ഉജ്വല വിജയം. 46 ദിവസം നീണ്ട സമരത്തിൽ ഉത്തരവ് തിരുത്തി ആവശ്യം അംഗീകരിച്ചു. ആക്ഷേപം ഉന്നയിച്ചതിൽ എട്ട് സ്ഥലം മാറ്റം പുനഃക്രമീകരിച്ച് ഉത്തരവിറക്കി. യൂണിയൻ നേതാക്കളുമായി അധികൃതർ നടത്തിയ ചർച്ചയിൽ അവശേഷിക്കുന്ന പരാതികൾ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നടത്തിവന്ന അനിശ്ചിതകാല സമരം യൂണിയൻ താൽക്കാലികമായി അവസാനിപ്പിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ജൂലൈ ഏഴിനാണ് മാദണ്ഡങ്ങൾ ലംഘിച്ച് ഭരണകക്ഷി സംഘടനയുടെ ആവശ്യപ്രകാരം ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.
ഭിന്നശേഷിക്കാർ, അസുഖബാധിതർ, പ്രത്യേക പരിഗണന അർഹിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിവരെയെല്ലാം വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയ. ഇതിനെതിരെ നടത്തിയ ഉജ്വല പോരാട്ടമാണ് ഫലം കണ്ടത്.
അനിശ്ചിതകാല സമരത്തിന്റെ വിജയത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അബ്ദുൽ ഗഫൂർ, എ കെ രാജേഷ്, ജില്ലാ സെക്രട്ടറി എ പി മധുസൂദനൻ, പ്രസിഡന്റ് വി ജെ ഷാജി, ട്രഷറർ യു കെ സരിത, കെജിഒഎ ജില്ലാ സെക്രട്ടറി കെ എം നവാസ് എന്നിവർ സംസാരിച്ചു.
ഭരണകക്ഷി യൂണിയന്റെ ആവശ്യപ്രകാരം വകുപ്പ് മേധാവികൾ ജില്ലയിൽ അറനൂറിലധികം സ്ഥലം മാറ്റങ്ങൾ മാനദണ്ഡ വിരുദ്ധമായി നടത്തി. ജീവനക്കാരെ അണിനിരത്തി കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് എൻജിഒ യൂണിയൻ നേതൃത്വം നൽകി. സിവിൽ സർവീസിനെ തകർക്കുന്ന നടപടികൾക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു.





Leave a Reply