തൊണ്ടർനാട്ടിലെ ജനവാസ, കാർഷിക മേഖലകൾ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണം; സർവകക്ഷി യോഗം
മാനന്തവാടി: തൊണ്ടർനാട് വില്ലേജിലെ ജനവാസ കേന്ദ്രങ്ങളും കാർഷിക മേഖലകളും പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി യോഗം. പരിസ്ഥിതി ലോല മേഖല വനാതിർത്തിയിൽ തന്നെ പരിമിതപ്പെടുത്തണമെന്ന കർഷകരുടെയും കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുടെയും നിരന്തരമായ ആവശ്യം അവഗണിച്ച് ഏഴാമത് ഇ.എസ്.എ കരട് വിജ്ഞാപനത്തിലും പ്രദേശങ്ങളെ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്ന് യോഗം വ്യക്തമാക്കി.
തൊണ്ടർനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം, ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതുവരെ ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഗ്രാമസഭകളിലും പഞ്ചായത്ത് ഭരണസമിതിയിലും കരട് വിജ്ഞാപനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും വിവിധ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
മന്ത്രിമാർ, എം.പി., എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുന്നതിനായി ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു, അഡ്വ. ജിജിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കേളോത്ത് അബ്ദുള്ള, ജിജി ജോണി, ഇ.പി. ശിവദാസൻ മാസ്റ്റർ, കെ. സത്യൻ മാസ്റ്റർ, പടയൻ അബ്ദുള്ള, മുസ്തഫ മോന്തോൾ, ചന്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത രാമൻ സ്വാഗതവും ആലിക്കുട്ടി ആറങ്ങാടൻ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.





Leave a Reply