പുൽപ്പള്ളി പ്രദേശത്ത് മോഷണം പതിവാകുന്നു
പുൽപ്പള്ളി : പ്രദേശത്ത് ഉത്തരവാദിത്വമുള്ള കള്ളൻമാരും , അലസരായ കള്ളൻമാരും തകർത്താടുന്നു. പുൽപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കള്ളന്മാർ നാണ്യ വിളകൾ,പച്ചക്കറികൾ തുടങ്ങിയവ മോഷണം നടത്തുന്നത് കൂടി വരുന്നു.
വന്യമൃഗ ശല്യത്തിൽ നിന്ന് പരിരക്ഷിച്ച് വിളവെടുപ്പായപ്പോളാണ് കള്ളന്മാർ കർഷരെ ഭീതിയിലാക്കി കളവ് നടത്തുന്നത്.അടുത്തിടക്ക് പരത്തനാൽ ജോസഫിന്റെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി, ഉണക്കാനിട്ട റബ്ബർ ഷീറ്റുകൾ കള്ളൻ മോഷ്ടിക്കുകയും അതിനടുത്തിരുന്ന് മദ്യപിച്ച് ഉറങ്ങി പോകുകയും ചെയ്തു.നേരം പുലർന്ന് വീട്ടുകാർ നോക്കുമ്പോൾ ഷീറ്റ് അടുക്കി വെച്ചതിനു മുകളിൽ തലവെച്ചു കിടന്നുറങ്ങുന്ന കള്ളനെ കാണുകയും കൈയ്യോടെ പിടി കൂടുകയും ചെയ്തു.
.മുള്ളൻകൊല്ലി മരോട്ടി മൂട്ടിൽ ബിന്ദു സാബുവിന്റെ കൃഷിയിടത്തിൽ നിന്ന് വിളവെടുപ്പിന് പാകമായ വാഴക്കുലകളാണ് കൂട്ടത്തോടെ കള്ളന്മാർ കൊണ്ടുപോയത്.
20 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത പൂവൻ വാഴക്കുലകളാണ് മോഷണം പോയത്.
പ്രദേശത്തെ മറ്റു കർഷകരുടെയും വാഴക്കുലകൾ മോഷണം പോയിട്ടുണ്ട്.
5000 രൂപയുടെ നഷ്ടമാണ് ഉടമസ്ഥന് ഉണ്ടായത്. സംഭവത്തിൽ പുൽപ്പള്ളി പോലീസിൽ പരാതി നൽകി.
വിളവെടുപ്പ് കാലമായതോടെ പ്രദേശത്ത് കാർഷിക വിളകളുടെ മോഷണം വ്യാപകമാകുന്നുവെന്ന് പുൽപ്പള്ളി പ്രദേശവാസികൾ പറയുന്നു.പല കൃഷിയിടങ്ങളിലും കർഷകർ കള്ളന്മാരെ പിടിക്കുന്നതിനായി രാത്രി കാവൽ തുടങ്ങി.
Leave a Reply