May 9, 2026

വൈത്തിരി താലൂക്ക് ഓഫീസിലേക്ക് സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ മാര്‍ച്ച് 16ന്

0
Img 20240110 094900
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പറ്റ: വയനാട്ടില്‍ 49 വന്‍കിട തോട്ടങ്ങളിലായി 60,000 ഏക്കര്‍ ഭൂമി അനധികൃത കൈവശത്തിലാണെന്ന് സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരന്‍. സംസ്ഥാനത്തെ ഭൂപരിഷ്‌കരണ-വിനിയോഗ നിയമങ്ങള്‍ അട്ടിമറിച്ച് ഭൂമി കൈയടക്കിയവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നു അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അനിധികൃത കൈവശത്തിലുള്ള ഭൂമിതിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍ കോടതിയെ സമിപീക്കുക, തോട്ടം ഭൂമികള്‍ തരംമാറ്റുന്നതും മുറിച്ചുവില്‍ക്കുന്നതും തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി 16ന് വൈത്തിരി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. രാവിലെ 11ന് വൈത്തിരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാര്‍ച്ച് ആരംഭിക്കും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ അനധികൃത കൈവശത്തിലുള്ള തോട്ടം ഭൂമി സംബന്ധിച്ച വിവരം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ജില്ല കലക്ടര്‍ അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശവും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവും ഉണ്ടായിട്ടും 49 തോട്ടങ്ങളുടെയും ഭൂ ഉടമസ്ഥത തെളിയിക്കാന്‍ നടപടി സ്വീകരിക്കാതെ ഭരണകൂടം മൗനം തുടരുകയാണ്. ഭൂപരിഷ്‌കരണ നിയമത്തില്‍ തോട്ടങ്ങള്‍ എന്ന പേരില്‍ ഭൂ പരിധി നിയമത്തില്‍ ഇളവ് അനുവദിച്ചവയാണ് അനധികൃത കൈവശത്തിലുള്ള തോട്ടങ്ങള്‍. ഈ ഭൂമികളില്‍നിന്നു ദശകങ്ങളായി സര്‍ക്കാര്‍ പാട്ടം പിരിക്കുന്നില്ല. പ്ലാന്റേഷന്‍ നിയമങ്ങള്‍ക്കും ഭൂ വിനിയോഗ നിയമത്തിനും വിരുദ്ധമായി പലേടത്തും ഭൂമി തരം മാറ്റുകയാണ്. പല തോട്ടങ്ങളിലും മുറിച്ചു വില്‍പന തുടരുകയാണ്.

തോട്ടം വ്യവസായത്തിന്റെ പേരില്‍ സംരക്ഷണവും ഇളവുകളും നേടി പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ നാമമാത്ര സ്ഥിരം തൊഴിലാളികളാണ് ഉള്ളത്. ദിവസക്കൂലിക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിര്‍ത്തുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി മുറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കാമെന്നിരിക്കെ ഭരണാധികാരികള്‍ കാണിക്കുന്ന അനാസ്ഥ ചോദ്യം ചെയ്യാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറാകണം. സര്‍ക്കാരിന്റെ വ്യക്തമായ അറിവോടെയാണ് മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാനടന്‍മര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ജില്ലയില്‍ അനധികൃതമായി ഭൂമി കൈവശം വെക്കുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി കല്‍പറ്റയില്‍ മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്ത പ്രമുഖ വ്യവസായി തോട്ടം ഭൂമിയില്‍ റിസോര്‍ട്ട്, ഹെലിപാഡ് ഉള്‍പ്പെടെ പദ്ധതികളാണ് മുന്നോട്ടുവെച്ചതെന്ന് കുഞ്ഞിക്കണാരന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, എം.കെ.ഷിബു, പി.ടി.പ്രേമാനന്ദ്, ബിജി ലാലിച്ചന്‍ കെ.ജി.മനോഹരന്‍ എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *