•ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ
•തിരുവനന്തപുരം: സംസ്ഥാനത്തുടനീളം
ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ രജിസ്റ്റർ ചെയ്തു..
സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളിലും പരിശോധിക്കുകയാണ് മോട്ടോർവാഹന വകുപ്പ്. 'ഓപറേഷൻ ഫോക്കസ് .3' എന്ന പേരിൽ രണ്ടാഴ്ചക്കുള്ളിൽ പരിശോധന നടത്താനാണ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശം. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. എല്ലാ ജില്ലകളിലും എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒമാരും 20-30 വരെ വെഹിക്കിൾ ഇൻസ്പെക്ടർമാരുമുണ്ടെങ്കിലും കാര്യമായ പരിശോധനകളില്ലെന്നതാണ് വിമർശനം. മിക്ക താലൂക്കുകളിലും 30-35 ടൂറിസ്റ്റ് ബസുകളാണ് ഉള്ളത്. ഇവ ഏത് സമയത്തും പരിശോധിക്കാനും കഴിയും. ഇതൊന്നുമില്ലാതെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനക്ക് മുതിരുന്നതെന്നാണ് വിമർശനം. ഇതാകട്ടെ അൽപം കഴിയുമ്പോൾ നിലക്കും.
തുടർച്ചയായി നിരീക്ഷിച്ച് തടയേണ്ട ഗതാഗതക്കുറ്റങ്ങൾ പോലും സ്പെഷൽ െഡ്രെവിന്റെ പേരിൽ രണ്ടാഴ്ച പരിശോധനകളായി പരിമിതപ്പെടുകയാണ്. പുതുച്ചേരി രജിസ്ട്രേഷൻ, സൺ ഗ്ലാസ് ഫിലിം, ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം, നിയമവിരുദ്ധ സൈലൻസറുകൾ എന്നിവക്കെതിരെ അടക്കമുള്ള പരിശോധനകൾ സ്പെഷൽ ഡ്രൈവിൽ പരിമിതപ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തുമെന്ന് അധികൃതർ വിശദീകരിക്കുമെങ്കിലും പിഴചുമത്തൽ മാത്രമാണ് നടക്കുന്നത്. കരിമ്പട്ടികയിൽ ഉൾപ്പെടുന്ന വാഹനങ്ങൾ ഓടുന്നതിന് തടസ്സങ്ങളില്ല. ഏതെങ്കിലും മോട്ടോർ വാഹന സംബന്ധമായ സേവനങ്ങൾ കരിമ്പട്ടികയിലെ പേര് മാറാതെ ലഭിക്കില്ലെന്ന് മാത്രം. 1500 രൂപ പിഴയൊടുക്കിയാൽ ഇതും മാറിക്കിട്ടും.
368 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളതെന്നും ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നുമാണ് മന്ത്രി പറയുന്നത്. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. സ്പീഡ് ഗേവണർ അഴിച്ചുമാറ്റുന്ന സംഭവങ്ങൾ കർശനമായി തടയും. ഇക്കാര്യത്തിൽ ഡീലർമാരുടെ പങ്കും സംശയിക്കണം. ജി.പി.എസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകില്ല. നിലവാരം ഇല്ലാത്ത ജി.പി.എസ് നൽകുന്നവർക്ക് എതിരെ നടപടിയെടുക്കും. മോട്ടോർവാഹന നിയമങ്ങൾ കേന്ദ്രനിയമങ്ങൾ ആയതിനാൽ ഇവക്ക് പിഴ വളരെ കുറവാണ്. അതുകൊണ്ട് മറ്റ് നടപടികൾ സാധ്യമാകുന്നില്ല – മന്ത്രി വിശദീകരിച്ചു.
ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകള്‍ തടയാൻ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച ഓപറേഷന് ഫോക്കസ് -3 പരിശോധനയില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ 134 കേസെടുത്തു. 2,16,000 രൂപ പിഴ ചുമത്തി. രാത്രിയും പരിശോധന തുടരാന്‍ സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 16 വരെ പരിശോധന തുടരും.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിനാണ് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കിയത്. ബസുകളിലെ അനധികൃത രൂപമാറ്റം, അമിത ശബ്ദ-വെളിച്ച സംവിധാനങ്ങള്‍, ഡാന്‍സ് ഫ്ലോറുകള്‍, വേഗപ്പൂട്ട് – ജി.പി.എസ് വേര്‍പെടുത്തല്‍, ഗ്രാഫിക്സ് എന്നിവക്കെതിരെയാണ് കേസെടുക്കുന്നത്.
Leave a Reply